മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 11, 12തീയതികളിൽ ആമയിഴഞ്ചാൻ തോട് ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നു. വരുന്ന ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആമയിഴഞ്ചാൻ തോടിന്റെ കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗമാണ് ശുചീകരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ആർമി, ഫയർഫോഴ്‌സ്, സി.ആർ.പി.എഫ്, പോലീസ്, എൻ.സി.സി, വിവിധ രാഷ്ട്രീയ കക്ഷികൾ, ബഹുജന-സർവ്വീസ് സംഘടനകൾ, നഗരസഭ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരടക്കം വൻ ജനകീയ പങ്കാളിത്തത്തോടു കൂടി ആമയിഴഞ്ചാൻ തോട് ശുചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

തിരുവനന്തപുരം റെയിൽവേ കനാൽ മേജർ ഇറിഗേഷൻ വകുപ്പ് റെയിൽവേയുടെ അനുമതി വാങ്ങി വൃത്തിയാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. മേജർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോടിന്റെ ഇരുകരയിലുള്ള കൈയ്യേറ്റങ്ങൾ കണ്ടു പിടിച്ച് ബണ്ട് റോഡ് മാർക്ക് ചെയ്യും. ഈ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം താലൂക്ക് തഹസിൽദാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു. ആമയിഴഞ്ചാൻ തോടിലുള്ള മാലിന്യവും മണലും നീക്കം ചെയ്യുന്നതിന് മൈനിംഗ് & ജിയോളജി വകുപ്പിന് നിർദ്ദേശം നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നഗരസഭ പള്ളിത്തുറ പാലം ഉൾപ്പെടുന്ന പ്രദേശങ്ങൾ വൃത്തിയാക്കും. ഒഴുക്ക് തടസപ്പെടുത്തുന്ന മുഴുവൻ മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും മുറിക്കാനും നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് വിഭാഗം)-ന്റെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി റോഡുകളിലുള്ള മുഴുവൻ ഓടകളും വൃത്തിയാക്കും. ശുചീകരണ യജ്ഞത്തിന് ആവശ്യമായ ടിപ്പർ, ജെ.സി.ബി, ഹിറ്റാച്ചി എന്നിവ ബന്ധപ്പെട്ട സംഘടനകളുടെ സഹകരണത്തോടെ വിന്യസിക്കണമെന്നും തീരുമാനിച്ചു. ശുചീകരണ ചുമതല ഏരിയ തിരിച്ച് നൽകും. ശുചീകരണത്തോടനുബന്ധിച്ച് നീക്കം ചെയ്യുന്ന മാലിന്യം സംഭരിക്കുന്നതിന് നഗരസഭ സ്ഥലം കണ്ടെത്തി നൽകണമെന്നും യോഗത്തിൽ തീരുമാനമെടുത്തു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബാലചന്ദ്രൻ.പി.കെ കൺവീനറായും, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ ജോയിന്റ് കൺവീനറായുമുള്ള കമ്മിറ്റിക്ക് രൂപം നൽകി.