സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വിവേകാനന്ദ സ്പര്‍ശത്തിന്റെ സമാപന സമ്മേളനം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതീയമായ ഉച്ചനിചത്വങ്ങളെ എതിര്‍ത്ത വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദന്‍. ബാംഗ്‌ളൂരില്‍ വച്ച് ഡോ. പല്‍പു ക്ഷണിച്ചതിന്റെ ഫലമായാണ് വിവേകാനന്ദന്‍ കേരളത്തിലെത്തിയത്. നവേത്ഥാന നായകരായ ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദ ശിവയോഗി, അയ്യന്‍കാളി എന്നിവരുടെ ഇടപെടലാണ് അന്ധമായ ഭക്തി, അയിത്തം, അടിമത്തം എന്നിവയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചത്. സാംസ്‌കാരിക തലത്തില്‍ ഉണ്ടായ മാറ്റമാണ് കേരളത്തെ ഇത്തരത്തില്‍ മാറ്റിയെടുത്തത്.
സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വലിയ കടന്നു കയറ്റമാണ് നടക്കുന്നത്. ബഹുസ്വരത വെല്ലുവിളിക്കപ്പെടുന്നതായി മന്ത്രി പറഞ്ഞു. ലോക കള്‍ച്ചറല്‍ കോണ്‍ഗ്രസ് അടുത്ത വര്‍ഷം നടത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംാസ്‌കാരിക വകുപ്പ് വാണിജ്യാടിസ്ഥാനത്തില്‍ സ്ഥിരം നാടക വേദി രൂപീകരിക്കാനൊരുങ്ങുകയാണ്. നവേത്ഥാന നായകരുടെ പേരില്‍ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ചെയര്‍മാന്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാരത് ഭവന്‍ തയ്യാറാക്കിയ ഉത്തിഷ്ഠ ജാഗ്രത എന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു. പ്രമോദ് പയ്യന്നൂര്‍ ഒരുക്കിയ, 80 കലാകാരന്‍മാര്‍ അണിനിരന്ന, നവോത്ഥാന ദൃശ്യസന്ധ്യയും അരങ്ങേറി.