കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട എണ്ണായിരത്തോളം കുടുംബങ്ങൾ ഈ വർഷത്തെ ഓണമുണ്ണുന്നത് പുതിയ വീട്ടിൽ. അപ്രതീക്ഷിതമായുണ്ടായ വൻ ദുരന്തത്തിൽനിന്ന് ഒരു ജനത ഇത്രവേഗം ഉയിർത്തെഴുന്നേൽക്കുന്നത് ലോകത്തിനുതന്നെ മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മഹാപ്രളയം വിതച്ച നാശത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ കേരളം കാണിച്ച നിശ്ചയദാർഢ്യത്തെ മുഖ്യമന്ത്രി വരച്ചുകാട്ടിയത്.


കഴിഞ്ഞ പ്രളയകാലത്തു പൂർണമായി തകർന്ന 16,088 വീടുകളിൽ 7,555 വീടുകളുടെ നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. 5355 വീടുകളുടെ നിർമാണം പുരോഗതിയിലാണ്. ഭാഗീയമായി തകർന്ന 284557 വീടുകൾ 1557 കോടി മുടക്കി പുനർ നിർമാണ പ്രവർത്തനം നടത്താൻ കഴിഞ്ഞു. സഹകരണ സ്ഥാപനങ്ങളുടേതടക്കമുള്ള പങ്കാളിത്തത്തോടെയാണ് അതിവേഗം ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. പ്രളയം തകർത്ത കാർഷിക, ചെറുകിട വ്യവസായ മേഖലകളിലും വലിയ ഉയിർത്തെഴുന്നേൽപ്പിനാണ് സർക്കാർ കൈത്താങ്ങായത്.

ഈ വർഷമുണ്ടായ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും ഏറെ സഹായം നൽകാൻ സർക്കാരിനായെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ 54,000 പേർക്ക് അടിയന്തര സഹായമായി 10,000 രൂപ വിതരണം ചെയ്തു. ഈ ഇനത്തിൽ 54 കോടി രൂപയാണ് സഹായമായി നൽകാൻ കഴിഞ്ഞത്. ഇതിൽത്തന്നെ ദുരിതം ഏറെയുണ്ടായ കോഴിക്കോട് 16,226 പേർക്ക് സഹായം നൽകാൻ കഴിഞ്ഞു. നിലമ്പൂരിൽ മാത്രം 1500 കുടുംബങ്ങൾക്കും സഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് ക്ഷേമ പെൻഷൻ ഇനത്തിൽ 1971 കോടി രൂപ വിതരണം ചെയ്യാൻ കഴിഞ്ഞതും സർക്കാരിന്റെ വലിയ നേട്ടമാണ്. ഈ സർക്കാർ അധികാരത്തിൽവരുമ്പോൾ 1477.92 കോടി രൂപ ക്ഷേമ പെൻഷൻ കുടിശിക നൽകാനുണ്ടായിരുന്നു. അതു പൂർണമായി കൊടുത്തുതീർത്തു. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 18,171 കോടി രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി നൽകിയത്. ഖജനാവ് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതുകൊണ്ടല്ല മറിച്ച് പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പണം അവരുടെ അവകാശമാണെന്നതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.