* പ്രവാസികൾ കൈയേറിയുണ്ടാക്കിയതാണ് ഇന്നത്തെ കേരളം: പി ടി
* ലോക കേരള സഭ പ്രവാസികൾക്ക് മേൽവിലാസം നൽകി: മാനസി
* പ്രവാസ ലോകത്ത് നിന്ന് ആശയങ്ങൾ സമാഹരിക്കപ്പെടണം: മുരളി തുമ്മാരുകുടി

ലോക കേരള സഭയിൽ പ്രവാസി മലയാളികൾക്കും കേരള സമൂഹത്തിനുമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും വിശദമായി ചർച്ച ചെയ്ത് സമ്മേളനത്തിന്റെ മൂന്നാം ദിവസം നടന്ന ഓപ്പൺ ഫോറം. കേരളത്തേക്കാൾ കൂടുതൽ പ്രവാസികളുള്ള നാടുകൾ ലോകത്ത് വേറെയുണ്ടെങ്കിലും അവിടെയൊന്നും പ്രവാസികൾക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് ലോക കേരള സഭയിലൂടെ സാധ്യമായിരിക്കുന്നതെന്ന് ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. പണം കായ്ക്കുന്ന മരങ്ങളായി മാത്രം കാണുന്നതിനു പകരം അവരെ വ്യക്തികളായും പൗരൻമാരായും കാണുന്നുവെന്നതാണ് ലോക കേരള സഭയെന്ന ആശയത്തിന്റെ മാഹാത്മ്യമെന്ന് ഓപ്പൺ ഫോറത്തിൽ മോഡറേറ്ററായി സംസാരിച്ച എഴുത്തുകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു. കുടിയേറിയവരും കുടിയിറങ്ങിവന്നവരും ചേർന്ന് സൃഷ്ടിച്ചതാണ് കേരളം. അതുകൊണ്ടുതന്നെ പ്രവാസികളുടെ സങ്കടങ്ങൾ, അതിജീവന ശ്രമങ്ങൾ, നേടിയെടുത്ത അറിവുകൾ ഇവയെല്ലാം കേരളത്തിന്റെ ഭാവിക്കായി ഉപയോഗപ്പെടുത്താനുള്ള വേദിയായി ലോക കേരള സഭ മാറും. ഏതാനും വർഷങ്ങൾകൊണ്ട് നേട്ടങ്ങൾ വിലയിരുത്താവുന്നതല്ല ലോക കേരള സഭയെന്നും മറിച്ച് ദൂരവ്യാപകമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ അതിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അകത്താണോ പുറത്താണോ എന്നറിയാതെ, സ്വന്തമായ മേൽവിലാസമുണ്ടോ എന്നറിയാതെ പറിച്ചുനടലിന്റെ വ്യാകുലതകളിൽ പകച്ചുനിൽക്കുന്ന പ്രവാസികൾക്ക് വലിയ സാന്ത്വനവും സമാധാനവുമാണ് ലോക കേരള സഭയെന്ന് എഴുത്തുകാരി മാനസി അഭിപ്രായപ്പെട്ടു. കുടിയേറുന്ന പ്രദേശങ്ങളെ കുറിച്ചുള്ള ആശങ്കകളെക്കാളുപരി കുടിയേറ്റത്തെ കുറിച്ചുള്ള ചിന്ത തന്നെ ഓരോ പ്രവാസിയെയും വേട്ടയാടുന്നുണ്ട്. പെൺ പ്രവാസവും ആൺ പ്രവാസവും തമ്മിൽ വലിയ അന്തരമുണ്ടെന്നും കൂടുതൽ തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് പ്രവാസി സ്ത്രീകൾ കടന്നുപോവുന്നതെന്നും മാനസി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സാഹിത്യ സൃഷ്ടികൾ മലയാളത്തിലേക്കും കേരളത്തിൽ നിന്നുള്ള മികച്ച സൃഷ്ടികൾ മറ്റ് പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യാൻ കൂടുതൽ ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

സ്വന്തം നാട്ടിലും കുടിയേറിയ ഇടങ്ങളിലും അവഹേളനം മാത്രം ഏറ്റുവാങ്ങേണ്ടി വന്ന പ്രവാസികൾ തിരസ്‌കാര ശ്രമങ്ങളെ തന്ത്രപൂർവം അതിജീവിച്ച് നടത്തിയ കൈയേറ്റത്തിന്റെ ഫലമാണ് വർത്തമാനകാല കേരളമെന്ന് പി ടി കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. അവഹേളനങ്ങൾക്കും അവഗണനകൾക്കും മുമ്പിൽ തോറ്റുകൊടുക്കാതെയാണ് പ്രവാസികൾ ഇക്കാണുന്ന നേട്ടങ്ങളെല്ലാം കൊയ്തത്. ഇന്ന് കേരളത്തിലെ സമ്പത്തിന്റെ സിംഹഭാഗവും പ്രവാസികളുടെ കൈയിലാണ്. മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവാസികളുടെ വളർച്ചയിൽ അസൂയപൂണ്ട ഉത്തരേന്ത്യൻ ഗോസായിമാരുടെ കളികളുണ്ട്. കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തിൽ സ്വാധീനമുറപ്പിക്കാനുള്ള പ്രവാസികളുടെ ശ്രമത്തിന്റെ ഭാഗമാണ് ലോക കേരള സഭയെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസലോകത്ത് നിന്ന് പണത്തിനൊപ്പം മികച്ച ആശയങ്ങളും സ്വീകരിക്കാനുള്ള മികച്ചൊരു വേദിയാണ് ലോക കേരള സഭയെന്ന് മുരളി തുമ്മാരുകുടി വിലയിരുത്തി. ദുരന്തനിവാരണം, കാലാവസ്ഥാവ്യതിയാനം, പുതിയകാല വ്യാവസായിക വിപ്ലവം, ഓട്ടോമേഷൻ, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ മികച്ച ആശയങ്ങൾ കൈമാറാൻ പ്രവാസികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ നിയമനിർമാതാക്കൾക്ക് ഒപ്പമിരുന്ന് തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസികൾക്ക് അവസരം നൽകുന്നുവെന്നതാണ് ലോക കേരള സഭയുടെ പ്രത്യേകത. സഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടായിവരേണ്ടതുണ്ടെന്നും സ്ത്രീപ്രാധിനിധ്യം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ഒന്നാം ലോക കേരള സഭയിലെ ചർച്ചകളിലൂടെ സാധിച്ചതായി സുബൈർ കണ്ണൂർ അഭിപ്രായപ്പെട്ടു.