വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ എ.അലക്‌സാണ്ടർ ഉത്തരവിട്ടു. 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരം പൊതുജനതാല്പര്യാർഥമാണ് ഉത്തരവ്.
പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ളിൽ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ പുനഃക്രമീകരിച്ച തൊഴിൽസമയത്തിന് ഫെബ്രുവരി 22 മുതൽ ഏപ്രിൽ 30 വരെ പ്രാബല്യമുണ്ടായിരിക്കും. പ്രാദേശികമായി അടിയന്തര സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ഇതുസംബന്ധമായ റിപ്പോർട്ട് ബന്ധപ്പെട്ട റീജയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ ലേബർ കമ്മീഷണർക്ക് നൽകേണ്ടതാണെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.