കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‌സമീപം പണിപൂര്‍ത്തിയായ ജില്ലാ കോടതി സമുച്ചയം മേയ് 18 ന് രാവിലെ 9 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ദാമശേഷാദ്രി നായിഡു അദ്ധ്യക്ഷത വഹിക്കും. പെ#ാതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പി.മാരായ എം.ഐ. ഷാനവാസ്, എം.പി.വീരേന്ദ്രകുമാര്‍, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്,ജില്ലാ ജഡ്ജ് ഡോ.വി.വിജയകമുാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 പൂര്‍ത്തിയായത് അധുനിക  കോടതി
പൊതുമരാമത്ത് വകുപ്പ് 2014 ലാണ് കെട്ടിട  നിര്‍മ്മാണം തുടങ്ങിയത്. ആധുനിക സൗകര്യമുള്ള കെട്ടിടം പൂര്‍ണ്ണമായും സമയബന്ധിതമായി സജ്ജമാക്കുകയായിരുന്നു. കോടതികളുടെ കെട്ടിടങ്ങളുടെ കാലപ്പഴക്കവും സൗകര്യകുറവും അഭിഭാഷകര്‍ക്കും ,കക്ഷികള്‍ക്കും, ജീവനക്കാര്‍ക്കുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിന്നുമാണ് ഏറ്റവും നൂതനവും സൗകര്യപ്രദവുമായ കോടതി മുറികള്‍ ഇവിടെ യാഥാര്‍ത്ഥ്യമായത്. ആറു നിലകളുള്ള കെട്ടിടം ദീര്‍ഘമായ കാലത്തേക്കുള്ള സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള ജയ്ജിത്താണ് നിര്‍മ്മാണം നടത്തിയത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ എന്നിവയാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്. ബാര്‍ അസോസിയേഷന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ക്കും പുതിയ കെട്ടിടത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇ-കോര്‍ട്ട് സര്‍വീസിന് പര്യാപ്തമായ ആധുനിക ടെക്‌നോളജിയും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പുരുഷ, വനിതാ ബാര്‍ അസോസിയേഷന്‍ ഹാളും ,വിശാലമായ ലൈബ്രറിയും ഇവിടെയുണ്ട്. കൂടാതെ കേരളത്തിലെ ഏക അഡ്വോക്കേറ്റ്‌സ് ക്ലാര്‍ക്ക് ഹാളും ഈ കോടതി സമുച്ചയത്തിന്റെ പ്രത്യേകതയാണ്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എല്‍.എസ്.എ യായ വയനാട് ജില്ലയക്ക് ഈ കോടതി സമുച്ചയവും അഭിമാന നേട്ടമാണ്. സംസ്ഥാനത്തെ ജില്ല കോടതികളില്‍ ഏറ്റവും സൗകര്യം കൂടിയ കെട്ടിടവും ഇതാവുകയാണ്