രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിന് ആലോചിക്കാന്‍ പോലും കഴിയാത്ത പദ്ധതിയാണ് ലൈഫ് മിഷനെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍. വീടില്ലാത്തവര്‍ക്കും സ്ഥലവും വീടുമില്ലാത്തവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തിനകം വീട് നല്‍കും. 4,000 കോടി ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടി ‘നവകേരളം 2018’ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ടി ഭട്ടതിരിപ്പാട് സ്മാരകം, എം.ഡി. രാമനാഥന്‍ സ്മാരകം, കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക്, മെഗാ ഫുഡ് പാര്‍ക്ക്, വിക്ടോറിയ കോളെജിനെ മികവിന്റെ കേന്ദ്രമാക്കല്‍, ഇന്‍്‌സട്രുമെന്റേഷന്‍ ഏറ്റെടുക്കല്‍ തുടങ്ങി ജില്ലയില്‍ 2,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.