കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സംവിധാനത്തിന്റെ ഭാഗമായി ഫയര്‍ അലാമും, സ്‌മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കനേഡിയന്‍ കമ്പനിയായ സീമെന്‍സ് നിര്‍മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒരു കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളജിന്റെ എല്ലാ ഭാഗവും ഉള്‍പ്പെടുത്തുന്ന നിലയിലാണ് അലാം സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിനുള്ളില്‍ ഏതെങ്കിലും ഭാഗത്ത് തീയോ, പുകയോ ഉണ്ടായാല്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അലാം കേള്‍ക്കുന്നതാണ് അലാം സിസ്റ്റത്തിന്റെ പ്രവര്‍ത്തനം. കൂടാതെ കണ്‍ട്രോള്‍ റൂമിലെ ഡിസ്‌പ്ലേ പാനലില്‍ ഏതു ഭാഗത്താണ് തീയോ, പുകയോ ഉണ്ടായതെന്ന് എഴുതി കാണിക്കുകയും ചെയ്യും.
പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും അപകടകരമായ എന്തെങ്കിലും കാര്യങ്ങള്‍ ആശുപത്രി കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് കണ്ടാല്‍ ഉടന്‍ തന്നെ പുളളിംഗ് സ്വിച്ച് ഉപയോഗിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇതിനായുള്ള സ്വിച്ച് എല്ലാ ഭാഗത്തും ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ എല്ലാവിധ സുരക്ഷാ സംവിധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അലാം സിസ്റ്റം സ്ഥാപിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഏറ്റവും സുരക്ഷിതമായും, രോഗീ സൗഹൃദമായും മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റിത്തീര്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു.