അട്ടപ്പാടി ഊരുകളിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അവലോകന യോഗം ചേർന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ,ഐ.റ്റി.ഡി.പി, കില എന്നിവരുടെ സഹകരണത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.

ഷോളയൂർ പഞ്ചായത്തിൽ 88 ശതമാനം വാക്സിനേഷൻ കഴിഞ്ഞതായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിതേഷ് അറിയിച്ചു. വാക്സിനേഷനായി മറ്റ് പഞ്ചായത്തുകളിലെ ഊരുകളിൽ മുൻഗണനാക്രമത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് പുതൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ്‌ ബഷീർ യോഗത്തിൽ ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകർക്ക് പല ഊരുകളിലും രാത്രി വൈകിയും നേരിട്ട് എത്തി വാക്സിനേഷൻ എടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് പറഞ്ഞു.

അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരെ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. മുള്ളി ഊര് കേന്ദ്രീകരിച്ച് ആർ.ആർ.ടി. പ്രവർത്തകരുടെ സേവനം ശക്തിപ്പെടുത്താനും വിദൂര ഊരുകളിൽ വാക്സിനേഷൻ, മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.കെ.മാത്യു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷമണൻ, രാമമൂർത്തി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിതേഷ്, ജോസ് പനക്കാമറ്റം, ജി.രാധാകൃഷ്ണൻ , മരുതൻ, സെക്രട്ടറിമാരായ മുരുകേഷ് ബാബു, സാജൻ കില പ്രോഗ്രാം കോ – ഓർഡിനേറ്റർ എസ്.ഉമേഷ്, റിസോഴ്സ് പേഴസൺ കെ.പ്രതാപൻ, ജി.ഇ.ഒ.തങ്കമാൻ എന്നിവർ പങ്കെടുത്തു.