സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കോന്നി താലൂക്കുതല പരാതിപരിഹാര അദാലത്ത് നടത്തി. കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ അഡീഷ ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.റ്റി.എബ്രഹാം അദാലത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ വി.ബി.ഷീല, കോന്നി തഹസീല്‍ദാര്‍ റ്റി.ജി.ഗോപകുമാര്‍, എല്‍ആര്‍ തഹസീല്‍ദാര്‍ വി.രാജു,  സീനിയര്‍ സൂപ്രണ്ട് മിനി, ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.തുളസീധരന്‍ നായര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആകെ 44 പരാതികളാണ് അദാലത്തില്‍ പരിഗണനയ്‌ക്കെത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ താലൂക്കുകളിലും ആറ് മാസത്തിലൊരിക്കല്‍ അദാലത്തുകള്‍ നടക്കുന്നുണ്ട്. കോന്നി താലൂക്കിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ അദാലത്താണ് ഇന്നലെ നടന്നത്. 2017 ആഗസ്റ്റില്‍ കോന്നി താലൂക്കില്‍ നടന്ന അദാലത്തില്‍ 110 പരാതികളാണ് ലഭിച്ചിരുന്നത്. ഇതില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവ ഒഴിച്ചുള്ള ഭൂരിഭാഗം പരാതികളിലും തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. ഇത്തഒം പരാതികളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏറെ കുറവാണ്. അദാലത്തുകള്‍ ആരംഭിച്ചതോടുകൂടി ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്  ഉദേ്യാഗസ്ഥരുടെ ഭാഗത്തുനിന്ന് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നതാണ് പരാതികള്‍ കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അദാലത്തുകളിലൂടെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരാതിപരിഹാരം വിലയിരുത്തുന്ന സംവിധാനം വന്നതോടെ ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ തീര്‍പ്പ്   കല്‍പ്പിക്കുന്നതിന് ഉദേ്യാഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധിക്കുണ്ട്.
ചിറ്റാര്‍ വില്ലേജിലെ സ്റ്റീഫന്‍ വാര്‍ദ്ധക്യപെന്‍ഷന്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായാണ് അദാലത്തിലെത്തിയത്. മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടെന്ന വിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പെന്‍ഷന്‍ നിഷേധിച്ചത്. നാല് സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള താന്‍ പരിതാപകരമായ  സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും വാര്‍ദ്ധക്യപെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടിയുണ്ടാകണമെന്നും അഭ്യര്‍ഥിച്ചു. ഇദ്ദേഹത്തിന്റെ പരാതി അടിയന്തരമായി പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ള പക്ഷം റിവ്യൂ നടത്തി പെന്‍ഷന്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കും.
വി-കോട്ടയം സ്വദേശിനിയായ വീട്ടമ്മയും കുടുംബവും ഭൂമിക്ക് കരം സ്വീകരിക്കാത്തത് സംബന്ധിച്ച പരാതിയുമാണ് അദാലത്തിലെത്തിയത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ പ്രകാരം 15 സെന്റ് ഭൂമിയുള്ള ഇവര്‍ക്ക് ആധാരപ്രകാരവും കൈവശവും 10 സെന്റ് ഭൂമിയാണുള്ളത്. ഭൂമിയില്‍ മുമ്പ് അവകാശമുണ്ടായിരുന്ന ആള്‍ അഞ്ച് സെന്റ് ഭൂമി സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ പോക്കുവരവ് മൊത്തമായി റദ്ദാക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നും തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10 സെന്റ് ഭൂമി സംബന്ധിച്ച് തര്‍ക്കം നിലവിലില്ലാത്തതിനാല്‍ അടിയന്തരമായി കരം സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
ആകെ 44 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 24 എണ്ണം മുന്‍പ് ലഭിച്ചവയും 20 എണ്ണം അദാലത്തില്‍ ലഭിച്ചവയുമാണ്.പരാതികളുടെ വകുപ്പ് തിരിച്ചുള്ള കണക്ക് ചുവടെ.
റവന്യു-23, പഞ്ചായത്ത്- ഒമ്പത്, പോലീസ് – മൂന്ന്, ജില്ലാ പഞ്ചായത്ത്- മൂന്ന്, വനം- രണ്ട്, പൊതുമരാമത്ത് – ഒന്ന്, പട്ടികജാതി വകുപ്പ്- ഒന്ന്, വാട്ടര്‍ അതോറിറ്റി-രണ്ട്.