അട്ടപ്പാടി പുതൂര് പഞ്ചായത്ത് ചാളയൂര് ഊരിലെ പുരപ്പുറ സോളാര് പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം 5,25,010 രൂപ ചാളയൂര് ഊരുവികസന സമിതിക്ക് കൈമാറി. പദ്ധതി വിഹിതമായി ആദ്യഘട്ടത്തിൽ നൽകിയ 1,28,000 രൂപയുടെ ബാക്കി തുകയാണ് കൈമാറിയത്.
പാരമ്പര്യേതര ഊര്ജ്ജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി ചാളയൂര് ആദിവാസി ഊരില് നിര്മ്മിച്ച 96 കിലോവാട്ട് ശേഷിയുള്ള സംസ്ഥാനത്തെ ആദ്യ മേല്ക്കൂര സൗരോര്ജ്ജ നിലയം 2015 ഓഗസ്റ്റില് ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതി അനുസരിച്ച് 2021 മെയ് 31 വരെ 4,55,520 യൂണിറ്റ് വൈദ്യുതിയാണ് ഉത്പ്പാദിപ്പിച്ചിട്ടുള്ളത്. കോളനിയിലെ ഓരോ ഉപഭോക്താവിനും പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്കും.
ഊരു നിവാസികളുടെ ഉപഭോഗത്തിനു ശേഷമുള്ള വൈദ്യുതിയുടെ 50 ശതമാനത്തിന്റെ വിലയാണ് ഊര് വികസന സമിതിക്ക് ഗുണഭോക്തൃ വിഹിതമായി നല്കുന്നത്. ഒരു യൂണിറ്റിന് അഞ്ചു രൂപ നിരക്കില് കണക്കാക്കുന്ന തുകയുടെ പകുതിഭാഗം കോളനിയുടെ പുരോഗതിക്കായും ബാക്കി സൗരോര്ജ്ജ പ്ലാന്റിന്റെ ഇന്ഷൂറന്സിനും അറ്റകുറ്റപണികള്ക്കുമായി ചെലവാക്കും.
ചാളയൂര് ഊര് കമ്മ്യൂണിറ്റി ഹാളില് നടന്ന പരിപാടിയില് എന്. ഷംസുദ്ദീന് എം.എല്.എ. യാണ് തുക കൈമാറിയത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്, കെ.എസ്.ഇ.ബി ഇൻഡിപെൻഡന്റ് ഡയറക്ടര് അഡ്വ. വി. മുരുകദാസ്, കെ.എസ്. ഇ. ബി. ചീഫ് എഞ്ചിനീയർ സ്വാമിനാഥൻ മറ്റ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.