ആലപ്പുഴ: ചുഴലി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലകപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതനയില്‍ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം വെള്ളിയാഴ്ച (3/9/21) വൈകിട്ട് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ലോക ബാങ്കിന്റെ സഹായത്തോടെ ആറു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയകേന്ദ്രമാണിത്. നേരത്തെ മാരാരിക്കുളത്ത് ദുരിതാശ്വാസ അഭയകേന്ദ്രം ആരംഭിച്ചിരുന്നു.

ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. അധ്യക്ഷനാകും. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. ലാന്‍ഡ് ആന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഡോ. കൗശിഗന്‍ പദ്ധതി അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. പ്രസാദ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍. അനില, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ഐ. നസീം, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ഡി. സി. ദിലീപ് കുമാര്‍, ആയാപറമ്പ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീനി ആര്‍. കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.