കല്‍പ്പറ്റ: നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ ഗതാഗത പരിഷ്‌കാരം. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടേതാണ് തീരുമാനം്. പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ്. പരാതികള്‍ പരിഹരിച്ച് തുടര്‍ന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കും. ആവശ്യമെങ്കില്‍ ഭേദഗതികള്‍ പിന്നീട് വരുത്താമെന്ന നിലപാടാണ് നഗരസഭാ കൗണ്‍സില്‍ സ്വീകരിച്ചത്. ഇതു പ്രകാരം ജൂലൈ ഒന്നുമുതല്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളില്‍ നിന്നുള്ള ലോക്കല്‍ ബസുകള്‍ക്ക് പഴയ സ്റ്റാന്‍ഡില്‍ പ്രവേശനമുണ്ടാവില്ല. സ്റ്റാന്‍ഡിനു മുന്നില്‍ യാത്രക്കാരെ ഇറക്കണം. രാവിലെ എട്ടു മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നര മുതല്‍ വൈകീട്ട് ആറുവരെയും ചരക്കുവാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശനം അനുവദിക്കില്ല. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകള്‍ ബൈപാസ്, ജനമൈത്രി ജംഗ്ഷനിലൂടെ പുതിയ സ്റ്റാന്‍ഡിലെത്തണം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുള്ള അന്തര്‍സംസ്ഥാന ബസുകള്‍ക്കും ഈ രീതി ബാധകമാണ്. ദീര്‍ഘദൂര ബസുകളും രാത്രികാല ബസുകളും പഴയ സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരെ കയറ്റില്ല. ചുങ്കം-പള്ളിത്താഴെ – ആനപ്പാലം റോഡ് വണ്‍വേയാവും.