ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാംപിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സ്രവ സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചത്. സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നീ മൂന്ന് സാംപിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്ന് സാംപിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിച്ചത്. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിൽ നിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂ എന്നും കലക്ടർ പറഞ്ഞു.