എറണാകുളം :എറണാകുളം ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണിൽ അവസാനിച്ച ആദ്യ പാദത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 14872 കോടി രൂപ. ഇതില്‍ 5564 കോടിരൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 2067 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 2956 കോടിരൂപയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണനാ മേഖലയ്ക്ക് 538 കോടിരൂപയും വായ്പയായി നല്‍കി.
ജൂൺ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 135077 കോടിരൂപയും മൊത്തം വായ്പത്തുക 94318 കോടിരൂപയുമാണ്, ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 70 ശതമാനമാണ്.
ജില്ലാ കലക്ടർ ജാഫർ മാലിക്കിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്കുകളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ സാധാരണക്കാരിലേക്ക് വേഗത്തിലെത്തിക്കാന്‍ ബാങ്കുകള്‍ പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടർ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി. സതീശ്, റിസര്‍വ് ബാങ്ക് എൽ ഡി ഒ അനൂപ് ദാസ് നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു മറ്റ് ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.