നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  അടിയന്തരഘട്ടങ്ങളില്‍ പ്രവാസി മലയാളികളുടെ സേവനത്തിനായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നത് വിദേശമലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.
അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്.  പ്രവാസികളുടെ ഭൗതികാവശിഷ്ടം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്.  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍ സെന്ററില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്ന് (ഫോണ്‍ : 1800 425 3939, 0471 2333339) ഉടന്‍തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേക് സന്ദേശം നല്‍കും.  പ്രവാസിയുടെ നാട്ടിലെ വസതിയില്‍ നിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം പ്രവാസിയെ അല്ലെങ്കില്‍ ഭൗതികശരീരം തിരിച്ച് വീട്ടില്‍ അഥവാ ആശുപത്രിയില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി.
നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ഐ.എം.എ ഭാരവാഹികളായ ഡോ. ജോണ്‍ പണിക്കര്‍, ഡോ. ശ്രീജിത് എന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.