നിയമത്തിന്റെ അപര്യാപ്തയല്ല അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയില്ലായ്മയാണ് പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ധിക്കാന്‍ പ്രധാനകാരണമെന്ന് ജനപ്രതിനിധികള്‍. നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയില്‍ പിന്നോക്കവിഭാഗത്തിന്റെ അവകാശ സരക്ഷണവും  കോടതി ഇടപെടലും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അഭിപ്രായം രൂപപ്പെട്ടത്. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണവും ആനൂകൂല്യവും പൂര്‍ണമായ അര്‍ത്ഥത്തില്‍ പിന്നാക്കവിഭാഗത്തിന് നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല എന്നും കോടതി നടപടി അനുസരിച്ച് അല്ലെങ്കില്‍ കോടതി നടപടിയെ ഭയന്ന് എന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറുന്നുണ്ടെന്നും വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.  പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെന്നും കോടതികള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. പിന്നാക്കക്കാര്‍ക്കെതിരായ അക്രമണകേസുകളില്‍ ഇന്ത്യയില്‍ 25.5 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിന്റെ മുന്‍ ഉപദേശകന്‍ പി.എസ് കൃഷ്ണന്‍ പറഞ്ഞു. പിന്നാക്കക്കാര്‍ കോടതികളെ ഫലപ്രദമായി ഉപയോഗിക്കാന്‍ മുന്നോട്ടുവരണമെന്നും സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ അവരെ വലിയ രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ പരിഗണിക്കാനായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എയിഡഡ് സ്‌കൂളുകളിലെ നിയമനത്തിലും സംവരണം കൊണ്ടുവരണം. ഭുമിയുടെ മേല്‍ പിന്നാക്കക്കാര്‍ക്ക് അവകാശം നല്‍കണം. നിയമപരമായ വിദ്യാഭ്യാസം അവര്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍  സ്വീകരിക്കണം. പട്ടികജാതിപട്ടിക വര്‍ഗ വിഭാഗക്കാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന മുന്‍വിധി പല നിയമപാലകര്‍ക്കുമുണ്ടെന്നും ഇത് നീക്കാന്‍ സത്വര നടപടികള്‍ സ്വകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.  എസ്.സി പ്രമോട്ടര്‍മാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വിമുഖത കാട്ടുകയാണെന്നും ക്ലറിക്കല്‍ ജോലിചെയ്ത് ഓഫീസില്‍ ഇരിക്കാനാണ് താല്‍പര്യമെന്നും ചിലര്‍ കുറ്റപ്പെടുത്തി. നുവാല്‍സ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എന്‍.കെ ജയകുമാര്‍, കേരള നിയമസഭ സെക്രട്ടറി വി.കെ ബാബു പ്രകാശ് എന്നിവര്‍ ചര്‍ച്ച നയിച്ചു.