വയനാട് ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ സംയാക്താഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പുനരധിവാസം എന്ന വിഷയത്തില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണഭവന്‍ എപിജെ ഹാളില്‍ പരിശീലനം നല്‍കി. വെള്ളാരംകുന്ന് എന്‍.എം.എസ്.എം ഗവ. കോളേജ്, പടിഞ്ഞാറത്തറ, തരിയോട്, കല്‍പ്പറ്റ, വൈത്തിരി, മുട്ടില്‍, കരിംകുറ്റി, മുണ്ടേരി, മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കുളുകളിലെ 184 ഓളം വിദ്യാര്‍ത്ഥികളാണ് പരിശീലനത്തിനെത്തിയത്. മഴവെള്ളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ഒറ്റക്കെട്ടായി നിന്നു പുനരധിവസിപ്പിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. നാടറിയുന്ന പട്ടാളമാണ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് നമ്മുടെ സഹോദരങ്ങളും രക്ഷിതാക്കളുമാണ്. ഒറ്റക്കെട്ടായി, ശാസ്ത്രീയമായി ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കണം. മഴക്കെടുതി തകര്‍ത്ത കേരളത്തേയും വയനാടിനേയും വീണ്ടെടുക്കണം. അതിന് ജാതി മതഭേമെന്യേ പ്രളയം ബാധിത ഭവനങ്ങള്‍ വാസയോഗ്യമാക്കുകയെന്നതാണ് അടുത്ത ദൗത്യം. ദുരിതബാധിതരുടെ പുനരധിവാസത്തിന് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനും നിരാശയില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിന് മാനസിക പിന്തുണ നല്‍കുന്നതിനും എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്നും എംഎല്‍എ ആശംസിച്ചു. തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേഡിക്കല്‍ ഓഫീസര്‍ ഡോ. നൂന മര്‍ജ ആരോഗ്യ സുരക്ഷ മുന്‍ കുതലുകളെക്കുറിച്ചും, ദുരന്ത നിവാരണ സെല്‍ ചാര്‍ജ്ജ് ഓഫീസര്‍ ഹരീഷ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനൂപ് കിഴക്കേപ്പാട്ട് എന്നിവര്‍ ക്ലാസുകളെടുത്തു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, അംഗം പി. ഇസ്‌മൈല്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.