കൊച്ചി: ശക്തമായ പേമാരിയിലും പ്രളയത്തിലും വാസയോഗ്യമല്ലാതായ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ ഉപയോഗയോഗ്യമാക്കുന്നതിനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെയും തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ചു. ജില്ലയില്‍ പഞ്ചായത്ത് വകുപ്പിനു കീഴില്‍ വരുന്ന 82 ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. പ്രളയബാധിത പ്രദേശം കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളെ  കൂടുതല്‍ ബാധിക്കാത്ത പഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 25 മുതല്‍ 150 വരെയുള്ള സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതെന്ന് റിക്കവറി മിഷന്‍ എറണാകുളം ഡെപ്യൂട്ടി ഡയറക്ര്‍ പഞ്ചായത്ത് ഓഫിസിലെ നോഡല്‍ ഓഫിസര്‍ ടിമ്പിള്‍ മാഗി അറിയിച്ചു.
ഇതിന്റെ  ഭാഗമായി ഡി ഡി പി യുടെ കീഴില്‍ ആറ് പെര്‍ഫോമന്‍സ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നതിന് ജില്ലയില്‍ നിയമിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളെ തരംതിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍, കടമക്കുടി, ആലങ്ങാട്, ചേന്ദമംഗലം, ചിറ്റാറ്റുകര, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, വടക്കേക്കര, വരാപ്പുഴ, ചെങ്ങമനാട്, കാലടി, കുന്നുകര, മലയാറ്റൂര്‍ നീലേശ്വരം, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, പാറക്കടവ്, പുത്തന്‍വേലിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ, കൂവപ്പടി, വളവനാട്, മുടക്കുഴ, ഒക്കല്‍, വേങ്ങൂര്‍, ചൂര്‍ണ്ണിക്കര, കീഴ്മാട്, പൂത്തൃക്ക, വാളകം, ആരക്കുഴ, ആവോലി, പായിപ്ര, രാമമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പ്രളയം ഏറ്റവുമധികം ദുരിതത്തിലാക്കിയത്.
മണീട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രളയബാധിതമായ മുഴുവന്‍ വീടുകളും പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ പത്ത് വീടുകള്‍ മാത്രമാണ് പ്രളയബാധിതമായത്. മുളവുകാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഇരുന്നൂറോളം വീടുകളില്‍ എട്ട് സ്‌ക്വാഡുകളിലായി തിരിഞ്ഞു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 2640 വീടുകളും പ്രളയബാധിതമായിരുന്നു. ഇവിടുത്തെ 1113 വീടുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടം കഴിഞ്ഞു. കടമക്കുടി ഗ്രാമപഞ്ചായത്തില്‍ പ്രളയ ബാധിതമായ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഹരിതകേരള മിഷന്റെ 28 വൊളന്റിയേഴ്‌സിന്റെ സഹകരണത്തോടെയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ കരുമാലൂര്‍, ചിറ്റാറ്റുകര, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഓഫീസുകളില്‍ ഫയലുകളും മറ്റും ഉണക്കി ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പള്ളിപ്പുറം, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, ഏഴിക്കര, കുഴുപ്പിള്ളി, കോട്ടുവള്ളി, ആലങ്ങാട് എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ സന്നദ്ധ സേന രൂപീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കടുങ്ങല്ലൂരില്‍ കണ്ണൂരില്‍ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സന്നദ്ധ സേന അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വരാപ്പുഴയില്‍ അഡ്വക്കേറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ഒരു വാര്‍ഡിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കി. കൂടാതെ മുളവുകാട് നിന്നുള്ള സന്നദ്ധ സേന അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
കുന്നുകര പഞ്ചായത്തിലെ പ്രളയബാധിതമായ 300 വീടുകളും കാഞ്ഞൂരില്‍ 1150 വീടുകളും ശ്രീമൂല നഗരത്തില്‍  640 വീടുകളിലെയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടം കഴിഞ്ഞു. ഒപ്പം  തുറവൂരില്‍ 30 വീടുകളും പാറക്കടവില്‍ 1200 വീടുകളും മലയാറ്റൂര്‍നീലീശ്വരം ഗ്രാമപഞ്ചായത്ത് 2000 വീടുകളും നെടുമ്പാശ്ശേരിയില്‍ 200 വീടുകളും ചെങ്ങമനാട് 340 വീടുകളും മുക്കന്നൂരില്‍ 44 വീടുകളും മഞ്ഞപ്രയില്‍ 484 വീടുകളും  അയ്യമ്പുഴയില്‍ 40 വീടുകളും കാലടിയില്‍ 311 വീടുകളും പുത്തന്‍വേലിക്കരയില്‍ 200 വീടുകളും കറുകുറ്റിയില്‍ 80 വീടുകളിലെയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
പിണ്ടിമന പഞ്ചായത്തില്‍ പ്രളയബാധിതമായ ഒരു വാര്‍ഡിലെ 53 വീടുകളിലെയും കുട്ടമ്പുഴയിലെ 13 വാര്‍ഡുകളിലെ 218 വീടുകളില്‍ 111 വീടുകളിലെയും കോട്ടപ്പടിയില്‍ രണ്ടു വാര്‍ഡുകളിലെ 17 വീടുകളിലേയും പോത്തനിക്കാട് ആറു വാര്‍ഡുകളിലെ 72 വീടുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പൈങ്ങോട്ടൂരില്‍ ഏഴു വാര്‍ഡിലെ 82 വീടുകളില്‍ 74 വീടുകളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടം കഴിഞ്ഞു. കൂവപ്പടിയില്‍ 17 വാര്‍ഡുകളിലെ 2811 വീടുകളില്‍ 104 വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. മുടക്കുഴയില്‍ ഏഴു വാര്‍ഡുകളിലെ അഞ്ഞൂറോളം വീടുകളില്‍ 250 വീടുകളിലെയും ഒക്കലില്‍ 16 വാര്‍ഡുകളിലെ 500 വീടുകളില്‍ 45% വീടുകളിലെയും വാരപ്പെട്ടി പത്ത് വാര്‍ഡുകളിലെ 237 വീടുകളില്‍ 134 വീടുകളിലെയും വേങ്ങൂരില്‍ 7 വാര്‍ഡുകളിലെ 275 വീടുകളിലെയും കീരംപാറയില്‍ 4 വാര്‍ഡുകളിലെ 157 വീടുകളിലെയും നെല്ലിക്കുഴിയില്‍ 4 വാര്‍ഡുകളിലെ 128 വീടുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റു കെട്ടിടങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.
കീഴ്മാട്, വാഴക്കുളം, ചൂര്‍ണ്ണിക്കര, പൂത്തൃക്ക, വാളകം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പായിപ്രയില്‍ പ്രളയബാധിതമായ  മുഴുവന്‍ വീടുകളും ആവോലിയില്‍ 452 വീടുകളില്‍ 316 വീടുകളിലെയും ആരക്കുഴ, രാമമംഗലം എന്നിവിടങ്ങളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍, ഉദയംപേരൂര്‍, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, അശമന്നൂര്‍, പല്ലാരിമംഗലം, ഐക്കരനാട്, എടത്തല, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര്‍, രായമംഗലം, തിരുവാണിയൂര്‍, വടവുകോട്പുത്തന്‍കുരിശ്, വെങ്ങോല, ആയവന, ഇലഞ്ഞി, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി പാലക്കുഴ, പാമ്പാക്കുട, തിരുമാറാടി  എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പ്രളയം കാര്യമായി ബാധിച്ചിട്ടില്ല.
ഓരോ പഞ്ചായത്തിലെയും വാര്‍ഡ് മെമ്പര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും തൊഴിലുറപ്പു പ്രവര്‍ത്തകരുടെയും, എന്‍.എസ്.എസ്, എന്‍.സി.സി വൊളന്റിയര്‍മാരുടെയും സഹായത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഒന്നാംഘട്ടം ശുചീകരണം മാത്രമാണ് നടത്തിയിരിക്കുന്നത്. പല ഘട്ടങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ഉപയോഗയോഗ്യമാവുകയുള്ളൂ. അതിനാല്‍ കൂടുതല്‍ വോളണ്ടിയേഴ്‌സ്‌നെയും  സന്നദ്ധ സംഘടനകളേയും ശുചീകരണ പ്രവര്‍ത്തനത്തിലേക്ക് ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497346416, 9744573967, 9188024099.