കൊച്ചി : വെള്ളപ്പൊക്കവും പേമാരിയും മൃഗ സംരക്ഷണ മേഖലയിൽ വളരെ വലിയ ആഘാതമാണ് സൃഷ്ടിച്ചത് . നിരവധി മൃഗങ്ങളും പക്ഷികളും പ്രളയത്തിൽ മരിക്കുകയുണ്ടായി . മരിച്ച മൃഗങ്ങളുടെ സംസ്കാരവും വലിയ വെല്ലുവിളി ഉയർത്തി.
ജില്ലയിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് വീടും കൃഷിയും വളർത്തുമൃഗങ്ങളും പക്ഷികളും സ്വത്തും നഷ്ടപ്പെട്ടത്. ആലങ്ങാട് ,കരുമാലൂർ, ചിറ്റാറ്റുകര, വെളിയത്തുനാട്, ചേന്ദമംഗലം, ചേരാനല്ലൂർ, ഒക്കൽ, കാലടി, മലയാറ്റൂർ , ഊരമന, മുടക്കുഴ എന്നിവിടങ്ങളിലുള്ള മൃഗാശുപത്രികൾ മുഴുവൻ വെള്ളത്തിനടിയിലായി.
മൃഗസംരക്ഷണ മേഖലയിൽ 20 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ .1563 പശുക്കളും, 436 എരുമകളും, 478 പശുക്കിടാങ്ങളും, 20 97 ആടുകളും, 240127 പക്ഷികളും, 1683 മറ്റ് മൃഗങ്ങൾക്കും ജീവൻ നഷ്ടമായി. 870 കാലിത്തൊഴുത്തുകളും, 279 ആട്ടിൻ കൂടുകളും, 862 കോഴിക്കൂടുകളും നശിച്ചു . പ്രളയ ദുരന്തത്തിൽ മരിച്ച 2411 വലിയ മൃഗങ്ങളുടെയും , 2058 ചെറിയ മൃഗങ്ങളുടെയും, 14 36 36 പക്ഷികളുടെയും മൃതശരീരങ്ങൾ കണ്ടെത്തി മറവ് ചെയ്യുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷീരസംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് മൃഗാരോഗ്യ ക്യാമ്പുകൾ , മൊബൈൽ ക്ലിനിക്കുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. മൃഗാരോഗ്യ ക്യാമ്പുകളിലൂടെ 2658 കർഷകർക്ക് സഹായം നൽകിയിട്ടുണ്ട് .767 മൃഗങ്ങളെ ക്യാമ്പിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. 289 വീടുകൾ ക്യാമ്പുകളോട് അനുബന്ധിച്ച് സന്ദർശിക്കുകയും ആവശ്യമായ ചികിത്സ സഹായം നല്കുകയും ചെയ്തു .ദുരിത ബാധിത മേഖലയിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ നടത്തി .502 പേർ ഇതിൻറെ സൗകര്യം പ്രയോജനപ്പെടുത്തി . ദുരന്തത്തിനിരയായ കന്നുകാലികൾക്കുള്ള തീറ്റ ,മരുന്ന് ,ധാതുലവണ മിശ്രിതം എന്നിവ സമയബന്ധിതമായി എത്തിച്ചു നൽകുന്നതിലും മൃഗസംരക്ഷണം വകുപ്പ് വിജയിച്ചിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള സന്ദർഭങ്ങളിൽ എത്തിച്ചു നൽകാനും മൃഗസംരക്ഷണം വകുപ്പിന് സാധിച്ചിട്ടുണ്ട്.
ദുരിത ബാധിത മേഖലകളിൽ ഒരു ലക്ഷം മുട്ടയാണ് ഭക്ഷണത്തിനായി സൗജന്യമായി നൽകിയത്. 152 ടൺ കാലിത്തീറ്റയും സൗജന്യമായി നൽകി .2000 കിലോഗ്രാം വൈക്കോൽ ആണ് ദുരിതം വിതച്ച സ്ഥലങ്ങളിൽ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്ക് എത്തിച്ചു കൊടുത്തത്.
മൃഗസംരക്ഷണം മേഖലയുടെ പുനർനിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കുക എന്നതാണ് വകുപ്പിന് മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി. ഇത് സാധ്യമാവാൻ സമഗ്രമായ ആസൂത്രണം ആവശ്യമാണ് .കന്നുകാലികൾ നഷ്ടപ്പെട്ടവരെ വീണ്ടും ഈ മേഖലയിൽ നില നിർത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ഉരുക്കളെ നൽകുകയും ചെയ്യേണ്ടിവരും . കന്നുകാലികൾക്ക് തീറ്റ, വൈക്കോൽ എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ മൃഗസംരക്ഷണം വകുപ്പിൽ നിന്നും ചെയ്തു നൽകേണ്ടതുണ്ട്. ശാസ്ത്രീയമായ ആട് വളർത്തൽ പദ്ധതികൾ ഈ മേഖലയിലേക്ക് കൊണ്ടുവരേണ്ടതുണ്ട് .മുട്ട ഉൽപാദനത്തിൽ ഗണ്യമായ കുറവാണ് വന്നിട്ടുള്ളത് . മുട്ടക്കോഴി വളർത്തലിലും ഇറച്ചിക്കോഴി വളർത്തലിലും ആവശ്യമായ പദ്ധതികൾ പ്രാധാന്യത്തോടെ രൂപപ്പെടുത്തണം . വാണിജ്യ അടിസ്ഥാനത്തിലുള്ള ഡയറി ഫാമുകളിൽ ഉണ്ടായ നഷ്ടം അതിൻറെ അടിസ്ഥാന സൗകര്യം ബലപ്പെടുത്തുന്ന രൂപത്തിൽ പുന നിർമ്മിക്കേണ്ടി വരും . പ്രാഥമിക വികസന മേഖലയിൽ സമഗ്രമായ സമീപനവും ആവശ്യമാണ്.
പ്രകൃതി ദുരന്തം ഉണ്ടായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖല പുന നിർമിക്കാൻ നിലവിലുള്ള പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകണം . വളർത്തു പക്ഷികളുടെയും മൃഗങ്ങളുടെയും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തിയെടുക്കണം . ആധുനിക സംവിധാനങ്ങളോട് കൂടിയ അടിസ്ഥാന സൗകര്യ വികസനവും ഗുണമേന്മയുള്ള പാൽ, മുട്ട ,മാംസം ,എന്നിവ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികത്വവും പുന നിർമ്മാണത്തിന്റെ ഭാഗമായി ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കന്നുകാലികളെയും ആടുകളെയും ഉയർന്ന പ്രതലത്തിൽ സംരക്ഷിക്കുന്നതിനുള്ള താൽക്കാലിക സംവിധാനങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.