കൊച്ചി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാൻ എത്തിയ ഒഡീഷയിൽ നിന്നുള്ള നൈപുണ്യ കർമ സേനാംഗങ്ങളെ വ്യവസായിക പരിശീലനവകുപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു. പൂവ്വത്തു്തുശ്ശേരി വൈ.എം.സി.എയിൽ നടന്ന ആദരിക്കൽ ചടങ്ങ് തൊഴിൽ നൈപുണ്യ വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പ്രവർത്തനം കേരളം ഒരിക്കലും മറക്കില്ലെന്ന്അ ദ്ദേഹം പറഞ്ഞു.,നൈപുണ്യകർമ്മ സേനയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ സേവനം മാനവികതയുടെയും നന്മയുടെയും ഐക്യത്തിന്റെയും പുതിയ അധ്യായമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുരിതബാധിതർക്ക് നിങ്ങളുടെ സാമീപ്യവും സേവനവും പകർന്ന ആശ്വാസം വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ഇന്ന് സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശവാഹകരാണ് നിങ്ങൾ. ഒഡീഷയിൽ നിന്നെത്തിയ ഐടിഐ ട്രയിനികളും അധ്യാപകരും രാജ്യത്തിന് മാതൃകയായിമാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി കേന്ദ്രീകരിച്ച് കർമ്മ സേന കാഴ്ചവെച്ച സേവനം കേരളം ഒരിക്കലും മറക്കില്ല. കേരള സർക്കാരിനു വേണ്ടി നന്ദി രേഖപ്പെടുത്തുന്നു. കൈത്താങ്ങിനും സ്നേഹത്തിനും കേരളം എന്നും കടപ്പെട്ടിരിക്കും.

94 വർഷത്തിനു ശേഷം കേരളത്തിലുണ്ടായ വൻ പ്രളയം നമ്മുടെ മാനവികതയുടെയും ത്യാഗത്തിന്റെയും ആത്മസമർപ്പണ സന്നദ്ധതയുടെയും ഉത്തമ മാതൃക ഒരിക്കൽ കൂടി ലോകത്തിന് കാണിച്ചു കൊടുത്തു. പതിനായിരങ്ങളെയാണ് രക്ഷാപ്രവർത്തകർ കരക്കെത്തിച്ചത്. തുടർന്ന് പ്രവഹിച്ച സഹായങ്ങൾ ലോകം അങ്ങേയറ്റം വൈകാരികമായാണ് കണ്ടത്. ഇപ്പോൾ പുനർനിർമ്മാണം എന്ന ദൗത്യവുമായി സംസ്ഥാനം മുന്നോട്ടു പോകുകയാണ്. യുവാക്കളുടെ കരുത്തും ത്യാഗസന്നദ്ധതയും വിളംബരം ചെയ്ത നാളുകളായിരുന്നു അത്. നവ കേരള സൃഷ്ടിക്കായി നമ്മൾ തോളോടുതോൾ ചേർന്നു നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവഹിക്കുന്ന സഹായം നമ്മൾ തനിച്ചല്ല എന്ന പ്രഖ്യാപനമാണ്. ഓണനാളുകളിൽ ഉൾപ്പടെ എല്ലാവരും സേവന രംഗത്തായിരുന്നു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും പിന്നീട് ശുചീകരണ ദൗത്യത്തിലും ആത്മസമർപ്പണ സന്നദ്ധതയോടെയുള്ള ധീരമായ ഇടപെടൽ ലോകം ആദരവോടെയും അത്ഭുതത്തോടെയുമാണ് കണ്ടത്. ദുരന്തമുഖത്ത് യുദ്ധ സജ്ജരായി ഇറങ്ങിയവർ ലോകത്തിനു മുമ്പിൽ മറ്റൊരു കേരള മാതൃക കൂടി സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 23 മുതലാണ് പ്രളയബാധിത മേഖലകളിൽ നൈപുണ്യകർമ്മ സേന സേവനം ആരംഭിച്ചത്. വ്യവസായിക വകുപ്പിന്റെ കീഴിൽ ജീവനക്കാരുടെയും ട്രയിനികളുടെയും നേതൃത്വത്തിലായിരുന്നു സേനയുടെ രൂപീകരണം. ഒഡീഷ സാങ്കേതിക വിദ്യാഭ്യാസ പരിശീലന ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം ട്രയിനികളും അധ്യാപകരും ഉൾപ്പടെ 25 പേർ കർമ്മ സേനയുടെ ഭാഗമായി കേരളത്തിലെത്തി. വയറിങ്ങ് , പ്ലംബിംഗ് , കാർപെന്റർ ജോലികൾക്കു പുറമെ ടിവി, വാഷിങ്ങ് മെഷീൻ, ഫ്രിഡ്ജ്, മിക്സി, ഗ്രൈൻഡർ ,ഫാൻ തുടങ്ങിയവ ഉപയോഗയോഗ്യമാക്കി. സേവന സന്നദ്ധരായി വീടുകളിലും സ്ഥാപനങ്ങളിലും എത്തിയതിനു പുറമെ കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കലിലും വയനാട് ജില്ലയിലെ കൽപ്പറ്റയിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു. സർക്കാർ ഐടിഐ കളിലെ ഇലക്ട്രീഷ്യൻ, പ്ലംബർ, വയർമാൻ, വെൽഡർ റഫ്രിജറേഷൻ മെക്കാനിക് ഇലക്ട്രോണിക്സ് മെക്കാനിക് , കാർപെന്റർ ട്രേഡുകളിലെ ഇൻസ്ക്ടർമാരും ട്രയിനികളുമാണ് കർമ്മ സേനയിലുള്ളത്. സംസ്ഥാനത്തെ സ്വകാര്യ ഐ ടി ഐ ക ളും പട്ടികജാതി വകുപ്പിനു കീഴിലുള്ള ഐ ടി ഐ ക ളും സംരംഭവുമായി സഹകരിച്ചു.

എറണാകുളം, കളമശ്ശേരി, വേങ്ങൂർ, മരട് ,ബാല നഗർ, ഐഡിയൽ, ലിറ്റിൽ ഫളവർ എന്നീ ഐ ടി ഐകളിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന 75 പേരും  സേനയിലുണ്ട്.ചേരാനല്ലൂർ, നെടുമ്പാശ്ശേരി, കോട്ടുവള്ളി, ചെങ്ങമനാട്, എന്നീ പഞ്ചായത്തുകളിലും പറവൂർ, കളമശേരി, ഏലൂർ എന്നീ മുനിസിപ്പാലിറ്റികളിലും ഇവർ സേവനം നൽകി. 5300 പേർക്കെങ്കിലും ഇവരുടെ സേവനം ലഭിച്ചു. ജില്ലയിൽ മൊണിറ്ററിംഗ് സെൽ രൂപീകരിച്ച് ഹരിത കേരള മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് സേന പ്രവർത്തിച്ചത്. ഓരോ വീട്ടിലുമെത്തി കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ശരിയാക്കി കൊടുക്കുകയായിരുന്നു ആദ്യ ഘട്ടത്തിൽ. ഓരോ ഇടങ്ങളിലും ക്യാമ്പുചെയ്ത് സേവനം നൽകുകയും ചെയ്തു.

സേനയിലെ ഒഡീഷ അംഗങ്ങളെ മന്ത്രി മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, കളമശേരി ഐ ടി ഐ പ്രിൻസിപ്പൽ പി.കെ.രഘുനാഥ്, വ്യവസായിക പരിശീലനവകുപ്പ് അഡീഷണൽ ഡയറക്ടർ പി.കെ.മാധവൻ എന്നിവർ പങ്കെടുത്തു.