കൊച്ചി: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യും. ദുരിതപൂര്‍ണ്ണമായ സാഹചര്യം നേരിടുന്നതിനാലാണ് ഇക്കാര്യങ്ങള്‍ നീണ്ടുപോയത്. എത്രയും വേഗത്തില്‍ ഇതിന് നടപടി സ്വീകരിക്കും. ഇതുവരെ 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. കായികരംഗത്ത് നിര്‍ലോഭമായ പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി നേരത്തേ 700 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നു.
2020 ഒളിംപിക്‌സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്. ഓപ്പറേഷന്‍ ഒളിംപ്യ എന്ന പേരില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌പോര്‍ട്ട്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനവും സജീവമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ട് സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ മികച്ച ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഓരോ ഹോസ്റ്റലിലും കുട്ടികളുടെ നേതൃത്വത്തില്‍ മെസ് കമ്മിറ്റി രൂപീകരിച്ച് ഇഷ്ടമുള്ള ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഫുട്ബാള്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവരെ പരിശീലിപ്പിക്കുന്നതിന് 26 പേരടങ്ങുന്ന ടീം രൂപീകരിക്കും. ഇതിനാവശ്യമായ ചെലവ് സ്‌പോര്‍ട്ട്‌സ് വകുപ്പ് വഹിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ മത്സരവും തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെക്കും. കായിക ലോകത്തു നിന്ന് കരുത്തുനേടി ബുദ്ധിപരമായ വളര്‍ച്ചയിലൂടെ വികസിക്കുന്ന തലമുറയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
2018 ഏഷ്യന്‍ ഗെയിംസില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, 1500 മീറ്ററില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ പി.യു. ചിത്ര, 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍, 4×400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ വി.കെ. വിസ്മയ, ലോംഗ് ജംപില്‍ വെള്ളിമെഡല്‍ നേടിയ നീന വരക്കില്‍, 400 മീറ്റര്‍ റിലേ, 4×400 മീറ്റര്‍ റിലേ, 4×400 മിക്‌സഡ് എന്നിവയില്‍ വെള്ളി മെഡല്‍ നേടിയ മുഹമ്മദ് അനസ് യഹിയ, 4×400 റിലേയില്‍ വെള്ളി നേടിയ കുഞ്ഞു മുഹമ്മദ്, 4×400 മീറ്റര്‍ റിലേയില്‍ വെളളി മെഡല്‍ നേടിയ ജിതിന്‍ ബേബി എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്ക് റീജ്യണല്‍ സ്‌പോര്‍ട്ട് സെന്ററില്‍ ഹോണററി അംഗത്വവും ലഭിക്കും.
മഹാരാജാസ് കോളേജിലെ സിന്തറ്റിക് ടര്‍ഫ് നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മഹാരാജാസില്‍ അസ്‌ട്രോ ടര്‍ഫ് നിര്‍മ്മിക്കുന്നതിനും നടപടി വേണം. മിസ്റ്റര്‍ വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചി സ്വദേശി ചിത്തരേഷിനെ ആദരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കായികതാരങ്ങളുടെ നേട്ടം ഏവര്‍ക്കും പ്രചോദനകരമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇടുക്കി, വയനാട് എന്നിവിടങ്ങളിലെയും തീരദേശ മേഖലയിലെയും പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി ഫുട്ബാള്‍ ടീമുണ്ടാക്കുമെന്ന് ആര്‍എസ്‌സി സെക്രട്ടറി എസ്എഎസ് നവാസ് അറിയിച്ചു.
വൈലോപ്പിള്ളി റസിഡന്‍സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും കൊച്ചിന്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ 50,000 രൂപയും ജി.കെ.ബി ലെന്‍സ് 3.5 ലക്ഷം രൂപയും മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസ്ഡന്റ് സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ആര്‍എസ്‌സി വൈസ് പ്രസിഡന്റ് ഡോ. വി.വി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.