കൊച്ചി: ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസില്‍ 1,01,16,952 (ഒരുകോടി ഒരു ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി അമ്പത്തിരണ്ട് ) രൂപ സംഭാവന ലഭിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ആരംഭിച്ച ധനസമാഹരണ യജ്ഞത്തില്‍ ലിസി ഹോസ്പിറ്റല്‍ അസിസ്റ്റ്‌റന്റ് ഡയറക്ടര്‍ ഫാദര്‍ അജോ മുത്തേടനില്‍ നിന്നും 15 ലക്ഷത്തിന്റെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി  എ.സി. മൊയ്തീന്‍ സ്വീകരിച്ചുകൊണ്ടാണ് റവന്യൂ ഡിവിഷന്‍ ഓഫീസിലെ ധനസമാഹരണം ആരംഭിച്ചത്.
പ്രളയം ബാക്കി വച്ച കേരളത്തിന്റെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ 79 പേരാണ് സഹായവുമായി എത്തിയത്. ചെക്ക് മുഖേനയാണ് അധികമാളുകളും സംഭാവന നല്‍കിയത്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ തങ്ങളാല്‍ കഴിയുന്ന വിധം ധനസമാഹരണ യജ്ഞത്തില്‍ സംഭാവന നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്ത് ഓഫീസുകള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ വ്യക്തികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നും ആളുകള്‍ സംഭാവന നല്‍കി.
ലിസി ഹോസ്പിറ്റലിന് പുറമേ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 10 ലക്ഷം, പെന്ന സിമന്റ് പ്രൈവറ്റ് ലിമിറ്റഡ് 7 ലക്ഷം, ഫോര്‍ട്ടുകൊച്ചി സഹകരണസംഘം 5,23,600 രൂപ, ഓച്ചന്‍ത്തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് പുതുവൈപ്പ് 5 ലക്ഷം, കണയന്നൂര്‍ താലൂക്ക് 4 ലക്ഷം, രാജീവ്ഗാന്ധി സാംസ്‌കാരിക വേദി 3 ലക്ഷം, സെന്റ് ജോസഫ് ചര്‍ച്ച് കുമ്പളങ്ങി 275851, നാസ് ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് 250000 ലക്ഷം, ഇന്ത്യന്‍ മറൈന്‍ ഇന്‍ഡസ്ട്രീസ് പള്ളുരുത്തി 250000 ലക്ഷം, കൊച്ചിന്‍ സ്ട്രീംസ് ഏജന്‍സീസ് അസാേസിയേഷന്‍ 250000, ഗ്യാപ് ബ്ലൂ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് 2 ലക്ഷവും റോബര്‍ട്ട് ബ്രിസ്റ്റോ മ്യൂച്ചല്‍ ബെനിഫിഷ്യറി ഫണ്ട് 2 ലക്ഷം, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്  2 ലക്ഷം, പി.എസ് മേനോന്‍ ട്രോപ്പിക്കാന പ്രൈവറ്റ് ലിമിറ്റഡ് 2 ലക്ഷം, കോര്‍പ്പറേഷന്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ നൂറില്‍ ഡെവലപ്‌മെന്റ് ബാങ്ക് തോപ്പുംപടി 2 ലക്ഷം, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം, പ്ലൈവുഡ് ആന്‍ഡ് അലൈഡ്‌സ് പ്രോഡക്റ്റ് ഡീലേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം, ചെല്ലാനം ഗ്രാമപഞ്ചായത്ത് 2 ലക്ഷം, നിയാസ് ഇന്‍ഡന്റ് ഷിപ്പിങ് ഏജന്‍സീസ് 1 ലക്ഷം കൂടാതെ നിരവധി ആളുകള്‍ ധന സമാഹരണ വേദിയിലെത്തി മന്ത്രിക്ക് നേരിട്ട് ചെക്കുകള്‍ കൈമാറി. കൂടാതെ സ്‌കൂള്‍ അധ്യാപികയായിരുന്ന കെ. ലത്തീഫ തന്റെ പെന്‍ഷന്‍ തുകയില്‍ നിന്നും ഇരുപതിനായിരം രൂപയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
കേരളത്തിനു വലിയ ദുരന്തം നല്‍കിയ പ്രളയത്തെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണെന്ന് ധനസമാഹരണ യജ്ഞ വേദിയില്‍ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നിരവധിപേരാണ് ക്യാമ്പുകളിലും മറ്റും താമസിച്ചത്. ഇനിയും ക്യാമ്പില്‍ തുടരുന്ന ഭവനരഹിതരെ പുതിയൊരു ഭവനം തയ്യാറാകുന്നത് വരെ സംരക്ഷിക്കും. പുതു പുനര്‍നിര്‍മ്മാണം എന്നാല്‍ പഴയതിനെ പുതുക്കി നിര്‍മിക്കില്ല, മറിച്ച് പുതിയ അനുഭവങ്ങളില്‍ നിന്നും ഒരു പുനഃസൃഷ്ടിയാണ്. ദുരന്തം അനുഭവിച്ചവര്‍ക്ക് 10,000 രൂപ വീതം 152 കോടി രൂപയാണ് ജില്ലയില്‍ നല്‍കിയത്. പ്രളയത്തില്‍ നഷ്ടങ്ങള്‍ നേരിട്ട കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നടന്ന ധന സമാഹരണ യജ്ഞത്തില്‍ എംഎല്‍എമാരായ കെ.ജെ. മാക്‌സി, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ് കുമാര്‍, ആര്‍ഡിഒ എസ്. ഷാജഹാന്‍, കൊച്ചി തഹസില്‍ദാര്‍ കെ.വി. ആംബ്രോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ ലിസി ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അജോ മുത്തേടന്‍ 15 ലക്ഷത്തിന്റെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറുന്നു