പി.എസ്.സി വഴി വർഷം തോറും മുപ്പതിനായിരം നിയമനം നൽകിക്കൊണ്ട് തൊഴിൽ രംഗത്ത് ഭദ്രത കൈവരിക്കാനും പൊതുവിദ്യഭ്യാസ രംഗത്ത് നാലായിരം കോടി രൂപയോളം ചെലവാക്കി പൊതുവിദ്യാലയങ്ങളെ ഉന്നതിയിലെത്തിക്കാനും സർക്കാറിന് സാധിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയറിയിരുന്നു അദ്ദേഹം.

സ്റ്റാർട്ട് അപ്പ് മിഷൻ വഴി കേരളത്തിലെ യുവാക്കളെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി സർക്കാർ നൽകിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി മറികടക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് തീരദേശം കേന്ദ്രീകരിച്ച് തീരസദസ്സും വനമേഖല കേന്ദ്രീകരിച്ച് വനസൗഹൃദ സദസ്സും നടത്തിയത്. കൂടാതെ 14 ജില്ലകളിലായി പരാതി പരിഹാര അദാലത്തും തുടർന്ന് മേഖലാതല യോഗങ്ങളും നടത്തി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി. അടുത്ത 25 വർഷം കഴിഞ്ഞുള്ള കേരളം എങ്ങനെയാകണമെന്ന് ആവിഷ്‌കരിക്കുന്നതിനും കൂടിയാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിപ്രായ സ്വരൂപിക്കുന്നതിന് നവകേരള സദസ്സ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.