ശബരിമലയിലെ മാളികപ്പുറത്തെ ചിത്രകൂടത്തിനു മുന്നിൽ എല്ലാ വർഷവും അരങ്ങേറുന്ന  പുള്ളുവൻ പാട്ട് അനുഷ്ഠാനപരമായ സ്ഥാനം അലങ്കരിക്കുന്ന ഒരു പാരമ്പര്യകലാരൂപമാണ്. സർപ്പാരാധന സങ്കൽപ്പത്തിൽപ്പെടുന്നതാണ് ഈ അനുഷഠാനകല. പ്രദേശ വ്യത്യാസമനുസരിച്ച് സർപ്പപ്പാട്ട് , പുള്ളുവൻ പാട്ട് , നാഗപ്പാട്ട് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു.
അയ്യപ്പഭക്തർ ഇതിന് വിശേഷാൽ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇവിടെ പുള്ളുവൻ പാട്ട് അർപ്പിക്കുന്നതിലധികവും മലയാളികളാണ്. മണികണ്ഠന് ദോഷങ്ങൾ മാറുന്നതിനായി പന്തള രാജാവ്  പുള്ളുവൻപാട്ട് സമർപ്പിച്ചു എന്നും ഐതിഹ്യമുണ്ട്. പുള്ളുവൻപാട്ട് അയ്യപ്പഭക്തരുടെ സർപ്പദോഷം, നാവ് ദോഷം കണ്ണ് ദോഷം ബാധാദോഷം തുടങ്ങിയവയെ ശമിപ്പിക്കുന്നു എന്നാണ് വിശ്വാസം. കുട്ടികളുണ്ടാവുന്നതിനും വീടിൻ്റെ ഐശ്വര്യത്തിനും പുള്ളുവൻപാട്ട് പാടുന്നു.

പുള്ള് എന്ന പക്ഷിയിൽനിന്ന് ഉണ്ടാകുന്ന ദോഷം കുട്ടികളെ ബാധിക്കുമെന്നും പുള്ളുവർ വീണമീട്ടി പാടിയാൽ ഇതിന് ശമനമുണ്ടാകും എന്നുമുള്ള ഐതീഹ്യമാണ് ഇതിന് പുള്ളുവൻപാട്ട് എന്ന പേര് വരാൻ കാരണമെന്ന് 2011 മുതൽ ശബരിമലയിൽ പുള്ളുവൻപാട്ട് പാടുന്ന പെരുമ്പാവൂർ വേങ്ങോല സ്വദേശിയായ എം.ജി. സുരേഷ് പറഞ്ഞു. നാരദ ശ്രീകൈലാസവീണ , ബ്രഹ്മകൈക്കുടം , വിഷ്ണുകൈത്താളം എന്നിവയാണ് ഈ  അനുഷ്ഠാനകലയിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരിൽ നിന്നാണ് ഈ സംഗീതോപകരണങ്ങൾ ഇവർക്ക് ലഭിച്ചതെന്നാണ് ഐതിഹ്യം.

പ്ലാവ്, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങളുടെ തായ് വേരിൽ നിന്നാണ് പുള്ളുവർ വീണ നിർമിക്കുന്നത്. കളം വരയോടുകൂടിയും അനുഷ്ഠിക്കാറുണ്ട് . പുള്ളുവവംശത്തിൽ ഈ അനുഷ്ഠാനകല പാരമ്പര്യമായി കൈമാറിക്കിട്ടിയ ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നെത്തിയ പുഷ്കരൻ, സജീവ്, ജയറാം, സന്തോഷ്, സുരേഷ്, ബിജു എന്നിവരാണ് ഇപ്പോൾ മാളികപ്പുറത്ത് പാട്ട്  അവതരിപ്പിക്കുന്നത്.  അനുഷ്ഠാനത്തിൻ്റെ നിറവിൽ പുള്ളുവൻപാട്ട് എന്ന പാരമ്പര്യകലാരൂപം കാലാതിവർത്തിയായി ശബരിമലയിൽ നിലകൊള്ളുകയാണ്.