മണ്ഡല പൂജയ്ക്കായി ശബരിമല നട  16ന്‌ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം.എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും  പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും.
നാളെ (17) വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരായിരിക്കും  പുലര്‍ച്ചെ നട തുറക്കുക. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്.  തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.
   മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും ബേയ്‌സ് ക്യാമ്പായ നിലയ്ക്കലും പൂര്‍ത്തിയായി കഴിഞ്ഞു. പ്രളയത്തില്‍ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും നിലയ്ക്കല്‍ പുതിയ ബേയ്‌സ് ക്യാമ്പായി ഉയര്‍ത്തുന്നതിന്  ടാറ്റാ കണ്‍സ്ട്രക്ഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. പമ്പ ത്രിവേണിയിലെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും നിലയ്ക്കല്‍ വിരിവയ്ക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും വിവിധ ഏജന്‍സികളെയും ഏകോപിപ്പിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്.
   തീര്‍ഥാടകര്‍ വലിയ തോതില്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ഇതു കണക്കിലെടുത്ത് നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതല്‍ കൗണ്ടറുകള്‍ സജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സഹായങ്ങള്‍ മികച്ച നിലയില്‍ സമയ ബന്ധിതമായി നല്‍കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടത്തും. എ ഡി എം വി.ആര്‍. പ്രേംകുമാര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.    ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കണ്‍ട്രോള്‍ റൂമുകളും ഇതിനായി പോലീസ് തുറന്നിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കലെ ഓപ്പറേഷന്‍ തിയേറ്റര്‍ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ കേന്ദ്രങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ്  ഒരുക്കിയിട്ടുണ്ട്.