ജയ്പൂരിൽ നടന്ന നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്നുള്ള ഡോ. അനുവിന് രണ്ട് സ്വർണ മെഡലുകൾ. കോട്ടയം കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സർജനാണ് ഡോ. അനു. 60/70 കിലോഗ്രാം കാറ്റഗറിയിൽ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വർണ മെഡലുകൾ നേടിയത്. കേരളത്തിനുവേണ്ടി അഭിമാനകരമായ പോരാട്ടം നടത്തി സ്വർണ മെഡലുകൾ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ എന്നിവയ്ക്കിടയിൽ കിക്ക് ബോക്സിങ്ങിനോടുള്ള അഭിനിവേശത്തെ ചേർത്ത് പിടിച്ച ഡോക്ടറാണ് അനു. സമ്മർദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും വേണ്ടി ഒരു വ്യായാമം എന്ന നിലയിലാണ് കോട്ടയത്ത് ഡോ. അനു ബോക്സിംഗ് പരിശീലനത്തിന് പോയത്. ഡോ. വന്ദനയുടെ വിയോഗമാണ് സ്വയം പ്രതിരോധത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. 3 വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ബോക്സിംഗ് താരത്തെ പോലെയായി. ഇതോടെയാണ് ദേശീയതല കിക്ക് ബോക്സിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.
ഡോ. അനുവിന് 35 വയസ് പ്രായമുണ്ട്. അതേസമയം ബോക്സിംഗ് മത്സരത്തിൽ പങ്കെടുത്തവരെല്ലാം 25ൽ താഴെ പ്രായമുള്ളവരായിരുന്നു. ‘വെറുതേ ഇടിമേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന്’ പലരും അടക്കം പറഞ്ഞ് ചിരിച്ചു. ഫെഡറൽ ബാങ്ക് മാനേജർ കൂടിയായ ഭർത്താവ് ജിഷ്ണു ആത്മവിശ്വാസം നൽകി. പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ കുഴപ്പമില്ല, ടൈം ഔട്ട് വിളിച്ച് മതിയാക്കാൻ ഉപദേശിച്ചു. അതേസമയം മത്സരത്തിനായി ബോക്സിംഗ് കളത്തിലേക്ക് ഇറങ്ങിയതോടെ കളിയാക്കിയവർ വിയർത്തു. ഡോ. അനുവിന്റെ കിക്കുകൾ തടുക്കാനാകാതെ അവരെല്ലാം തോറ്റു. ഡോ. അനുവിന് 2 വിഭാഗങ്ങളിൽ സ്വർണമെഡൽ.
ഗുരുവും കേരള കിക്ക് ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റുമായ സന്തോഷ് കുമാറിന്റെ പരിശീലനം തന്റെ വിജയത്തിൽ ഏറെ പങ്കുവഹിച്ചതായി ഡോ. അനു പറഞ്ഞു. മുമ്പ് രണ്ട് സിസേറിയനുകൾ അടുപ്പിച്ച് കഴിഞ്ഞതിനാൽ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മനസിലെ ആഗ്രഹവും നല്ല പരിശീലനവുമുണ്ടെങ്കിൽ എവിടേയും വിജയിക്കാനാകും. പ്രായം തടസമല്ലെങ്കിൽ കൂടുതൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാണ് താത്പര്യമെന്നും ഡോ. അനു പറഞ്ഞു.
തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പിജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പിൽ ജോലി കിട്ടുന്നത്. കെജിഎംഒഎ കോട്ടയം ജോയിന്റ് സെക്രട്ടറി കൂടിയാണ് ഡോ അനു. രണ്ട് മക്കൾ ആദിശേഷൻ (6) ബാനി ദ്രൗപദി (4).