* രാജ്യത്തെ മികച്ച മാതൃക; കേരളത്തിന്റെ ആയുഷ് മേഖലയ്ക്ക് അഭിനന്ദനം
കേന്ദ്ര സർക്കാർ നീതി ആയോഗ് സഹകരണത്തോടെ സെപ്റ്റംബറിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയിൽ കേരള ആയുഷ് വകുപ്പും. ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ‘ആയുഷ് മേഖലയിൽ നടപ്പിലാക്കിയ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ’ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമാക്കി. സംസ്ഥാനം ആയുഷ് മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ കഴിഞ്ഞ ദേശീയ ആയുഷ് കോൺക്ലേവിൽ ദേശീയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് തുടർന്നാണ് ഈ ഒരു അംഗീകാരം ലഭിച്ചത്.
ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉച്ചകോടിയിൽ ആയുഷ് മേഖലയിലെ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമായി തെരഞ്ഞെടുത്തത് അഭിമാനാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണിത്. ആയുഷ് മേഖലയിൽ സിവിൽ വർക്ക് മോണിറ്ററിങ്ങ് സോഫ്റ്റ്‌വെയർ, എച്ച്.ആർ. മാനേജ്മെന്റ് സോഫ്റ്റ്‌വെയർ, ലേർണിങ് മാനേജ്മെന്റ് സിസ്റ്റം, മെഡിസിൻ പ്രോക്യൂർമന്റ് സോഫ്റ്റ്‌വെയർ, HMIS സോഫ്റ്റ്‌വെയർ എന്നിവ നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് കാരണമായത്. ഇത്തരം അംഗീകാരങ്ങൾ സംസ്ഥാനത്തെ ആയുർവേദം, ഹോമിയോപ്പതി, യോഗ നാച്ചുറോപതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ സംവിധാനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുവാൻ ഊർജം പകരുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം കേന്ദ്ര ആയുഷ് മന്ത്രാലയം മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷൻ കോൺക്ലേവിൽ കേരളത്തിന് അഭിനന്ദനം ലഭിച്ചിരുന്നു. കേരള ആയുഷ് മേഖല രാജ്യത്തിലെ മികച്ച മാത്രകയെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് അഭിപ്രായപ്പെട്ടു.
കേരളം ആയുഷ് മേഖലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന, എൻഎബിഎച്ച്, കായകൽപ്, ആയുഷ് IPHS എന്നിവ മുൻനിർത്തിയുള്ള ചികിത്സാ കേന്ദ്രങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ, വൈവിധ്യമാർന്ന പൊതുജനാരോഗ്യ പരിപാടികൾ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ കേന്ദ്ര ആയുഷ് മന്ത്രിയുടെയും മറ്റ് സംസ്ഥാനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. കേരളത്തിൽ നടപ്പിലാക്കുന്ന മികച്ച ആശയങ്ങൾ പഠന വിധേയമാക്കുവാൻ സംഘങ്ങളെ അയക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ സംസ്ഥാന ആയുഷ് മന്ത്രിമാരും സെക്രട്ടറിമാരും അറിയിച്ചു.
ആയുഷ് കായകല്പ അവാർഡ്, ഐടി സംരംഭങ്ങൾ, എൻഎബിഎച്ച് യോഗ്യത നേടിയ 250 ആയുഷ് സ്ഥാപനങ്ങൾ, 10000 ആയുഷ് യോഗ ക്ലബ്ബുകൾ, സ്പോർട്സ് ആയുർവേദം, ദൃഷ്ടി, ജനനി തുടങ്ങിയ പദ്ധതികളും പ്രശംസക്ക് അർഹമായി.