രാജ്യാന്തര വ്യാപാരമേളയിലെ കേരളത്തിന്റെ പ്രദര്‍ശന നഗരിയില്‍ ഏറ്റവും ജനത്തിരക്കുണ്ടായ സ്റ്റാളുകളില്‍ ഒന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെത്. ഇതിനോടകം 2.50 ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവാണുണ്ടായത്. കരിപ്പട്ടി, ഏത്തയ്ക്ക ഉപ്പേരി എന്നിവയൊക്കെ ആദ്യ ദിനങ്ങളില്‍തന്നെ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു.

വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള ഉത്പാദക സൊസൈറ്റികളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് എല്‍എസ്ജിഡി സ്റ്റാളില്‍ ലഭ്യമാക്കിയിക്കുന്നത്. നന്ദിയോട് സര്‍വീസ് കോപ്പറേറ്റീവ് സൊസൈറ്റി ഉത്പാദിപ്പിച്ച ഗ്രീന്‍ ഡ്യൂ ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. അര ലീറ്ററിന് 320 രൂപയാണ് വില. വെളിച്ചെണ്ണ പരിമിതമായ എണ്ണമേ ഇനി വില്‍പ്പനയ്ക്ക് ശേഷിക്കുന്നുള്ളൂ. മുടി സമൃദ്ധമായി വളരാനും താരന്‍ ഇല്ലാതാക്കാനും ഉപയോഗിക്കാവുന്ന പച്ചമരുന്ന് അടങ്ങിയ കുപ്പിയ്ക്കും വന്‍ വില്‍പ്പനയുണ്ടായി. ഈ കുപ്പിയില്‍ എണ്ണ ഒഴിച്ച് ഒരാഴ്ച വച്ചിരുന്നാല്‍ ഔഷധ കൂട്ട് തയ്യാറായി. ആ എണ്ണ മുടിയില്‍ തേച്ചു പിടിപ്പിക്കാം. വടക്കേ ഇന്ത്യക്കാരായിരുന്നു ഇതിന്റെ ആവശ്യക്കാരില്‍ ഏറെയും.

ഇടുക്കി ജില്ലയില്‍ ഉത്പാദിപ്പിച്ച കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധ വ്യഞ്ജന വസ്തുക്കള്‍ക്കും വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. ഗുണവും മണവും ഇവയ്ക്ക് കൂടുതലുണ്ടെന്നതുതന്നെ കാരണം.