സംസ്ഥാനത്ത്‌ റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സേവനങ്ങളും സ്മാർട്ട് ആകുമ്പോൾ വില്ലേജുകളും സ്മാർട്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പട്ടയവിതരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 1666 വില്ലേജ് ഓഫീസുകളിൽ 1000 ലധികം ഓഫീസുകൾ ഇതിനകം സ്മാർട്ട് സംവിധാനങ്ങളിലേക്ക് മാറുകയും ബാക്കിയുള്ളവ മാറ്റുന്നതിനായി തയ്യാറെടുക്കുകയുമാണ്. 622 പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിർമിച്ചു.

407 വില്ലേജുകൾ സ്മാർട്ട് വില്ലേജ് ഓഫീസ് പട്ടികയിൽ ഉൾപ്പെടുത്തിയതും 263 സ്മാർട്ട് കെട്ടിടങ്ങളുടെ പ്രവർത്തനം നടന്നു പുരോഗമിക്കുകയാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് പിന്തുണ നൽകുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയായ 27 സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാനത്തെ പൊതുസേവനങ്ങൾ അതിവേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലാണ് സംസ്ഥാന സർക്കാരെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു അധ്യക്ഷത വഹിച്ചു സംസാരിച്ചു.
മാനന്തവാടി താലൂക്കിൽ മാത്രം അയ്യായിരത്തോളം ആളുകൾക്ക് ഭൂമിയുടെ രേഖകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും അവശേഷിക്കുന്നവർക്ക് ഘട്ടംഘട്ടമായി നൽകി വരുന്നതായും മന്ത്രി പറഞ്ഞു. ജില്ലയിൽ 20-ലധികം വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മാർട്ട് സംവിധാനങ്ങളോടെ നവീകരിച്ചതായും, സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെയാണ് സർക്കാർ മുൻനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മാറുന്ന ലോക സാഹചര്യങ്ങളിൽ വയനാടിനും അതിവേഗ വികസനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി തുരങ്കപാത യാഥാർത്ഥ്യമായാൽ വയനാടിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നും വ്യക്തമാക്കി. റെയിൽവേ, ഹെലിപാഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഭാവിയിൽ നടപ്പാക്കാനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
പനമരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം, ജില്ലാ പഞ്ചായത്ത് അംഗം വി മുഫീദ തെസ്നി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത, ജമീല ഷറഫുദീൻ, സബ് കളക്ടർ അതുൽ സാഗർ, എ. ഡി. എം കെ. എസ് അനിൽ കുമാർ, ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ സാജിത്ത്,
ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.