ഏപ്രിൽ 20 മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. ഷട്ടറുകൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

​ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വള്ളം, വല മറ്റുള്ളവ) ബാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് മുൻകൂർ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

​ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച് മൂന്ന് ദിവസത്തിന് ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.