മലയാളികൾക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാൻ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സർ‍ക്കാർ നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ സജ്ജീകരിക്കുന്ന ഓണ വിപണികളിലൂടെ അവശ്യ സാധനങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുന്നതിന് പുറമെ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സാധാരണക്കാരന് പ്രാപ്തമാക്കുക കൂടിയാണ്. ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും വിലക്കയറ്റവും തടയാൻ എല്ലാ ഇടപെടലുകളും സർക്കാർ നടത്തും. താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവ വഴി സംസ്ഥാനത്തുടനീളം രണ്ടായിരം പച്ചക്കറി മാർക്കറ്റുകൾ കൃഷി വകുപ്പ് തുറക്കും. ഇതിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നെൽ കർഷകർക്ക് ജൂൺ അവസാനം വരെയുള്ള കുടിശിക മുഴുവൻ കൊടുത്തുതീർക്കാൻ ഇതിനോടകം നടപടി സ്വീകരിച്ചു. ഇതിനായി 150 കോടി രൂപ അനുവദിക്കുകയും ഈ തുകയുടെ വിതരണം ആരംഭിക്കുകയും ചെയ്തു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയാണെന്ന് സർ‍ക്കാരെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ആദ്യ വിൽപന നിർവഹിച്ചു. വാർഡ് കൗൺസിലർ ഗിരീഷ് കൽപ്പറ്റ, സപ്ലൈകോ മേഖലാ മാനേജർ ഷെൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ പി എസ് പ്രവീൺ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.