കഴിഞ്ഞ പ്രളയത്തിൽ ഒഴുകി പോയ  ആനവിരട്ടി മാങ്കടവ് 200 ഏക്കര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായി.
നിർമ്മാണം പൂർത്തികരിച്ച പാലത്തിന്റെ ഉദ്ഘാടനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.
   പൊതുമരാമത്ത് വകുപ്പില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ്  ആനവിരട്ടി പാലത്തിന്റെ പുനർനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.ആനവിരട്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, ഇരുട്ടുകാനം വിയാറ്റ് പവര്‍ ഹൗസ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള പാതയിലായിരുന്നു തകര്‍ന്ന പാലം സ്ഥിതി ചെയ്തിരുന്നത്.
പ്രദേശത്തെ 200ഓളം കുടുംബങ്ങളും ഈ പാലത്തെ ആശ്രയിച്ച് വന്നിരുന്നു.പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കപ്പെട്ടതോടെ പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിനും പരിഹാരമായി.
പാലം ഒഴുകി പോയതിനെ തുടര്‍ന്ന് തെങ്ങിന്‍ തടി വെട്ടിയിട്ടുള്ള താല്‍ക്കാലിക സംവിധാനമൊരുക്കിയായിരുന്നു ഗതാഗതം നടന്നു വന്നിരുന്നത്.നിര്‍മ്മാണമാരംഭിച്ച് വേഗത്തില്‍ പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയതിലുള്ള സന്തോഷം പ്രദേശവാസികളും പങ്ക് വച്ചു.പഞ്ചായത്തംഗം ഷേര്‍ളി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ടി കെ ഷാജി, ആനീസ് ബേബി, കെ കെ എബിന്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.