ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ അഴിച്ചുപണി അഭിനന്ദനാര്‍ഭഹമാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്  മെഡിക്കല്‍ കോളേജില്‍ വരെയും ഫലപ്രദമായതും കാര്യക്ഷമവുമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന് കൊണ്ട് വരാന്‍ സാധിച്ചിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.

കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  ചെറുതോണി ടൗണില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം കനിവ് 108 സൗജന്യ ആംബുലന്‍സിന്റെ  ഫ്‌ളാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ  മുഖ്യാതിഥിയായിരുന്നു.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സമയബന്ധിതമായി പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികളില്‍ എത്തിക്കുക എന്നുള്ളത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഒന്നാംഘട്ടമായാണ് സംസ്ഥാനത്തൊട്ടാകെ അത്യാധുനിക സൗജന്യ ആംബുലന്‍സുകളുടെ ശൃംഖല ഒരുക്കുന്നു.

108 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ കേന്ദ്രീകൃത കോള്‍സെന്ററിന്റെ സഹായത്തോടെ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

കനിവ് 108 എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പില്‍ വരുത്തുന്ന സൗജന്യ ആംബുലന്‍സ് ശൃംഖലയില്‍ അത്യാധുനിക ജീവന്‍ രക്ഷ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കിയിരിക്കുന്നു. ഇടുക്കിക്ക് 15 ആംബുലന്‍സുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 7 എണ്ണത്തിന്റെ സേവനം ഇപ്പോള്‍ ലഭ്യമാണ്.

യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടിന്റു സുഭാഷ്, വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍മീരായ അമ്മിണി ജോസ്, പ്രഭാ തങ്കച്ചന്‍,കെ.എം ജലാലുദ്ദീന്‍ , ഡെപ്യൂട്ടി ഡി.എം.ഒ സുരേഷ് വര്‍ഗീസ് ്, ആരോഗ്യ കേരളം ഡി.പി.എം സുജിത് സുകുമാരന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട്് റോമിയോ സെബാസ്റ്റിയന്‍, പി.ബി സബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.