ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനായി വാഹനങ്ങൾ തടഞ്ഞുനിർത്തുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറൽ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങൾ തടഞ്ഞു നിർത്താവു എന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. കഴിയുന്നതും ഇൻസ്‌പെക്ടർ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ ഇത്തരത്തിൽ വാഹനം തടയാവൂ. അപകടങ്ങൾ ഉൾപ്പെടെയുളള ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം അതതു മേഖലയിലെ ഹൈവേ പോലീസ് വാഹനങ്ങൾക്കാണെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ചില ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചുവരുന്നു. ഈ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ ക്യാമറകൾ, ട്രാഫിക് നിരീക്ഷണക്യാമറകൾ, മൊബൈൽ ഫോൺ ക്യാമറകൾ, വീഡിയോ ക്യാമറകൾ എന്നിവ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം സംസ്ഥാന പോലീസ് മേധാവി ഓർമ്മിപ്പിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കുറ്റവാളികൾക്കെതിരെ പഴുതില്ലാത്ത തെളിവുകളോടെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് സാധിക്കും. ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെയും വാഹനം നിർത്താൻ ആവശ്യപ്പെടുമ്പോൾ വിസമ്മതിക്കുന്നവരെയും അവരുടെ രജിസ്‌ട്രേഷൻ നമ്പർ മനസ്സിലാക്കി പിടികൂടാൻ കഴിയും. നിയമം അനുവദിക്കുന്നപക്ഷം ഗതാഗതം ക്രമീകരിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിക്കാവുന്നതാണ്. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്താവുന്നതാണ്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ 2012 ൽ പോലീസ് ആസ്ഥാനത്ത് നിന്ന് പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരുകാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് യാത്രക്കാരന്റെയും പോലീസുദ്യോഗസ്ഥന്റെയും ജീവന് ഭീഷണിയാകുമെന്നുമുളള കോടതി നിരീക്ഷണവും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിൽ ധാരാളം ജീവിതങ്ങൾ നഷ്ടപ്പെട്ടകാര്യവും കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. ഡ്രൈവർ വാഹനം നിർത്തുമെന്ന ധാരണയിൽ പോലീസ് ഉദ്യോഗസ്ഥർ റോഡിന്റെ മധ്യത്തിലേക്ക് ചാടിവീണ് തടയാൻ ശ്രമിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
വാഹനപരിശോധനക്കിടെ ഏതാനും ഉദ്യോഗസ്ഥർ ഇപ്പോഴും പഴയരീതിയിലുളള മാർഗ്ഗങ്ങൾ അവലംബിക്കുന്നത് ഇരുചക്ര വാഹന യാത്രികർക്കും പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ്് യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേൽനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. ഇവ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർമാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും ലോക്‌നാഥ് ബെഹ്‌റ ഉത്തരവിൽ നിർദ്ദേശിച്ചു.