കാഞ്ഞിരകോട് കായല്‍ മത്സ്യസമ്പത്തിന്റെ  ആവാസകേന്ദ്രമായി മാറുമെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, വാളാത്തിക്കടവ് എന്നിവ മത്സ്യ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് ഹെക്ടര്‍ പ്രദേശത്ത് 75 ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  മത്സ്യസമ്പത്ത് പുനഃസൃഷ്ടിച്ചു കൊണ്ട് മാത്രമേ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. ജലാശയങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും അവയെ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായ രീതിയില്‍ മത്സ്യം പിടിക്കുന്നത് നമ്മുടെ മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ട്.
ദളവാപുരം-നീണ്ടകര പ്രദേശം കക്ക സംരക്ഷണ മേഖലയായും അഷ്ടമുടി കായല്‍, വേമ്പനാട് കായല്‍, കുമരകം അടക്കമുള്ള പ്രദേശം മത്സ്യസമ്പത്ത് സംരക്ഷണ മേഖലയായും  പ്രഖ്യാപിച്ചിട്ടുണ്ട്.   കായല്‍ കാണാന്‍ വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഹോം സ്റ്റേ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ അതില്‍നിന്നും മത്സ്യ മേഖലയിലുള്ളവര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കഴിയും.   മത്സ്യതൊഴിലാളികളുടെ ജീവിതം പട്ടിണി ഇല്ലാതെ നിലനിര്‍ത്തുക  എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊടുകയില്‍ കായല്‍വാരത്ത് നടന്ന പരിപാടിയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം ശ്രീകണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, പേരയം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസന്‍, വൈസ് പ്രസിഡന്റ് അനീഷ് പടപ്പക്കര, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം ഉഷ പ്രസാദ്, പേരയം  ഗ്രാമ പഞ്ചായത്തംഗങ്ങളായ മേരീ സ്റ്റെല്ല, രജിത സജീവ്, ജെ എല്‍ മോഹനന്‍, എം സുധര്‍മ, വിക്ടര്‍ ജോണ്‍, എസ് സജീവ്, റിട്ട. സയന്റിസ്റ്റ് ഡോ കെ കെ അപ്പുക്കുട്ടന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
****************************************************************************************************************


അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും:


അഷ്ടമുടി കായലിലെ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കായല്‍ സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിന്റ  ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും’. മത്സ്യ സംരക്ഷിത പ്രദേശങ്ങള്‍, കക്ക സംരക്ഷിത മേഖലകള്‍ എന്നിവ സൃഷ്ടിക്കുക,  കണ്ടല്‍ വനവല്‍ക്കരണം,  മത്സ്യവിത്ത് നിക്ഷേപം തുടങ്ങിയവയാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ലക്ഷ്യം. 95 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

അഷ്ടമുടി കായലില്‍ മത്സ്യസംരക്ഷിത പ്രദേശങ്ങളായി തിരഞ്ഞെടുത്തത് അഞ്ച് പ്രദേശങ്ങളാണ്. ഇതിന്റെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര,  കാഞ്ഞിരകോട് കായല്‍ എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇതിനായി രണ്ട് ഹെക്ടര്‍ വീതം പ്രദേശങ്ങളില്‍ റിങ്ങുകള്‍, ചിരട്ട, ഓല എന്നിവ നിക്ഷേപിച്ചു അഷ്ടമുടി കായലിലെ തനത് മത്സ്യമായ കരിമീനിന്  സ്വാഭാവിക പ്രജനന സ്ഥലം ഒരുക്കിയിട്ടുണ്ട്.

മുളകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചുള്ള മത്സ്യബന്ധനം താത്കാലികമായി നിരോധിച്ചു. ഒരു സെന്റില്‍ 10 ജോഡി കരിമീന്‍ മത്സ്യങ്ങള്‍ എന്ന നിരക്കില്‍ രണ്ട് ഹെക്ടര്‍ പ്രദേശത്ത് പ്രജനന  ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോള്‍ ഒരു ജോഡി കരിമീനില്‍  നിന്ന് കുറഞ്ഞത് 1500 കുഞ്ഞുങ്ങള്‍ ലഭിക്കും. രണ്ട് ഹെക്ടര്‍ മത്സ്യ സംരക്ഷിത മേഖലയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 75 ലക്ഷം കരിമീന്‍ കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ലഭിക്കുന്നു. വളര്‍ന്നു വലുതാകുമ്പോള്‍ 60 ലക്ഷത്തോളം കരിമീന്‍ മത്സ്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. ഇതോടെ മത്സ്യതൊ ഴിലാളികളുടെ വരുമാനം വര്‍ധിക്കും. ഇങ്ങനെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിക്കുകയും തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും.