തൃശ്ശൂർ: സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിസ്വയംരക്ഷാപാഠങ്ങളുമായി കേരളാ പൊലീസ്. സ്ത്രീകൾക്ക് ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽ നിന്നും സ്വയരക്ഷ നേടുന്നതിന് കായികവും മാനസികവും സാമൂഹികവുമായ പ്രതിരോധ തന്ത്രങ്ങൾ അഭ്യസിപ്പിക്കുകയാണ് വുമൺ സെൽഫ് ഡിഫൻസ്.

സംസ്ഥാനത്ത് ജനസംഖ്യയിൽ പകുതിയിലധികവും സ്ത്രീകളായതിനാലും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി വിവിധ മേഖലകളിലായി ജോലി ചെയ്യുന്നതിനാലും പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർധിച്ചു വരുന്നതിനാലുമാണ് വനിതാ പൊലീസിന്റെ നേതൃത്വത്തിൽ ഇത്തരത്തിലൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്.

ജില്ലയിലെ സിറ്റി, റൂറൽ പരിധികളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിങ്ങനെ എല്ലാ സർക്കാർ, പൊതു മേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നൽകി വരുന്നുണ്ട്. ആദ്യഘട്ടത്തിൽ പദ്ധതി പ്രകാരം നിയമിച്ചിട്ടുള്ള വനിതാ സി.ഐയുടെ മേൽനോട്ടത്തിൽ പൊലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും പരിശീലനം ലഭിച്ച നാല് വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ സ്ഥാപനങ്ങളിലും നേരിട്ട് ചെന്ന് സ്വയംരക്ഷാപാഠങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സുകൾ നൽകും. തുടർന്ന് മോഷണം, ശാരീരിക അതിക്രമം, ഗാർഹികപീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി സ്ത്രീകളും കുട്ടികളും നിത്യജീവിതത്തിൽ അനുഭവിക്കുന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷനേടുന്നതിനായി കായിക പ്രതിരോധതന്ത്രങ്ങൾ പരിശീലിപ്പിക്കും.

ഏഴ് വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുന്നത്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട് അവധിക്കാലങ്ങളിൽ കുട്ടികൾക്കായി സിറ്റി, റൂറൽ സ്റ്റേഷൻ പരിധികളിലായി ഒല്ലൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലും, ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ വനിതാ പൊലീസ് സ്റ്റേഷനിലും സൗജന്യമായി സർട്ടിഫിക്കേറ്റോടുകൂടിയ 17 മണിക്കൂർ പ്രതിരോധതന്ത്ര പരിശീലനവും മൂന്ന് മണിക്കൂർ മനഃശാസ്ത്ര ക്ലാസ്സുകൾ, നിയമപരിരക്ഷ, പോക്സോ ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവയും നടത്തി വരുന്നുണ്ട്.
2015ൽ സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളിലും ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സിറ്റി, റൂറൽ പരിധികളിലായി ഒന്നര ലക്ഷത്തിലേറെ സ്ത്രീകൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു.

2020ൽ മാത്രം സിറ്റിയിൽ 3435 പേർക്കും റൂറലിൽ 4528 പേർക്കും പരിശീലനം നൽകിയിട്ടുണ്ട്. ഇതിനോടകം പദ്ധതിയുടെ ആവിഷ്‌ക്കരണ ഘട്ടത്തിൽ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ട്രെയ്ഡ് ഫെയറിൽ കേരളാ പൊലീസ് വുമൺസ് സെൽഫ് ഡിഫൻസിന്റെ ഭാഗമായി അവതരിപ്പിച്ച പവല്ല്യൺ ഡെമോൺസ്ട്രേഷനുകൾക്ക് പ്രത്യേക ബഹുമതിയും ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാനത്ത് പരിശീലന പരിപാടികൾ ആരംഭിച്ചത്.

സെൽഫ് ഡിഫൻസ് പ്രോഗ്രാം, ജില്ലാ പരിശീലന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലനം, ജില്ലാതല മാസ്റ്റർ ട്രെയിനിംഗ് ക്യാമ്പ് എന്നിവയ്ക്കായി എല്ലാ ജില്ലകളിലും പ്രതിവർഷം 410,000 രൂപയുടെ പ്ലാൻ ഫണ്ട് അനുവദിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ രണ്ട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രണ്ട് ഗ്രാമപഞ്ചായത്തുകളെയും തിരകഞ്ഞെടുക്കുന്നതിനും എല്ലാവർക്കും സമ്പൂർണ്ണമായി പരിശീലനം നൽകുന്നതിനുമുള്ള നടപടികളും നടന്നു വരികയാണ്.