ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍രെ ഭാഗമായി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടർ ഉത്തരവായി. ജില്ലയിലെ വിവിധ മുനിസിപ്പൽ-പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെൻററുകളിലേക്ക് ആണ് അധ്യാപകരെ നിയമിച്ചിട്ടുള്ളത്.
ഉത്തരവുപ്രകാരം നിയോഗിച്ച ജീവനക്കാർ പറഞ്ഞിട്ടുള്ള പി എച്ച് സി കളിൽ ജൂലൈ 13ന് തന്നെ ഹാജരാകണം. ജീവനക്കാർ ഹാജരായ വിവരം ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ, ഡിഎംഒ മുഖേന കലക്ടറേറ്റിൽ അറിയിക്കണം. ഇവർ അതാത് സമയങ്ങളിൽ ലഭിക്കുന്ന ഗവൺമെൻറ് ഉത്തരവിന് അനുസൃതമായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നിര്‍വഹിക്കണം.
190 പേരെ പഞ്ചായത്തുകളിലെ പി.എച്ച്.സികളിലും 30 പേരെ നഗരസഭകളിലെ പി.എച്ച്.സികളിലുമാണ് നിയോഗിച്ചത്. ഉത്തരവ് പാലിക്കാത്ത ജീവനക്കാരെ 2005 ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി എടുക്കും. എല്ലാ സിഎച്ച് സി കളിലും മൂന്ന് ജീവനക്കാരെ വീതം നേരത്തെ നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. കൂടാതെ പഞ്ചായത്തിലെ എല്ലാ വാർഡ് തല ജാഗ്രതാ സമിതികളും ശക്തിപ്പെടുത്തുന്നതിനായി അധ്യാപകരെ നിയോഗിക്കാനും തീരുമാനിച്ചു.
എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണം– കളക്ടര്‍
ആലപ്പുഴ: ജില്ലയിലെ കോവിഡ് വ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ എടുക്കുകയാണെന്നും ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. മാര്‍ക്കറ്റുകളില്‍ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആള്‍ക്കൂട്ടം അരുത്. അനാവശ്യമായ യാത്ര ഒഴിവാക്കണം. നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. ശാരീരിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് രോഗികളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. ഫോണ്‍-04772239999.