പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2016ലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
അവാര്‍ഡിന് അര്‍ഹമായ ശിശുമരണ നിരക്ക് കുറ്ക്കാനുളള ജാതക് ജനനി പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സഹായമായിരുന്ന സാമൂഹ്യനീതി വകുപ്പിനൊപ്പം വനിതാ ശിശുവികസന വകുപ്പ് കൂടി നിലവില്‍ വന്നതോടെ കൂടുതല്‍ സേവനാവസരങ്ങളാണുണ്ടായിരിക്കുന്നത്. അതിനായി ഒട്ടേറെ പുതിയ പരിപാടികള്‍ ഏറ്റെടുത്തുനടത്തും. സംരംഭകരെ വ്യവസായരംഗത്തും, മറ്റ് തൊഴിലവസരങ്ങളിലേക്കും കൊണ്ടുവരുന്നതില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ച അംഗീകാരമാണ് അവര്‍ക്കുള്ള അവാര്‍ഡ്. നാട്ടില്‍തന്നെ തൊഴിലവസരങ്ങള്‍ കണ്ടെത്തുകയും തൊഴില്‍സംരംഭങ്ങള്‍ നടത്തുന്നതിന് തൊഴില്‍ വകുപ്പും എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് അവര്‍ക്കുള്ള അവാര്‍ഡെന്നും മന്ത്രി പറഞ്ഞു.
സേവനം കാലതാമസമില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ആരോഗ്യകരമായ മത്‌സരം വകുപ്പുകള്‍ തമ്മിലുണ്ടാകണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കാന്‍ തൊഴില്‍ വകുപ്പ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ ടെക്‌നോപാര്‍ക്കിലെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനാണ് അവാര്‍ഡ് ലഭിച്ചത്. മന്ത്രി കെ.കെ. ശൈലജടീച്ചറില്‍ നിന്ന് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് അവാര്‍ഡ് ഏറ്റുവാങ്ങി. പബ്‌ളിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്, വനിതാ ശിശു വികസന വകുപ്പ് എന്നീ വകുപ്പുകള്‍ അവാര്‍ഡ് പങ്കിട്ടു. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറില്‍നിന്നും, വനിത ശിശു വികസന വകുപ്പിന് വേണ്ടി അവാര്‍ഡ് സെക്രട്ടറി ബിജു പ്രഭാകര്‍ മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്ന് സ്വീകരിച്ചു.
ചടങ്ങില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴിലും നൈപുണ്യവും വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ സംബന്ധിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍. സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് സ്വാഗതവും അണ്ടര്‍ സെക്രട്ടറി ഇ. ലിസിമോള്‍ നന്ദിയും പറഞ്ഞു.