തിരുവില്വാമല പഞ്ചായത്തിൽ 250 ഹെക്റ്ററിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി യു ആർ പ്രദീപ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം ചെയ്ത പദ്ധതിയാണ് കേരഗ്രാമം. തിരുവില്ല്വാമല ക്യഷിഭവൻ മുഖേനയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യ വ൪ഷം 47.17 ലക്ഷം കൃഷി വകുപ്പ് ഡയറക്ടർ അനുവദിച്ച് ഉത്തരവായി.

രോഗം ബാധിച്ചതും ഉല്‍പാദനം കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ പദ്ധതിയുടെ ഭാഗമായി നടും. പമ്പു സെറ്റുകൾ, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്യും.
ജൈവ വള ഉൽപാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നൽകും. കേര സമിതിയുടെ പ്രവര്‍ത്തന ചെലവ്, തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിള കൃഷി, കേര കര്‍ഷകര്‍ക്ക് രാസവളം, ജൈവ വളം എന്നിവയ്ക്ക് ധനസഹായം നല്‍കും. കുമ്മായ വിതരണം, തടം തുറക്കല്‍, ഇടയിളക്കല്‍ തുടങ്ങി തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.

തേങ്ങ ഉൽപാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ കേരഗ്രാമം പദ്ധതി മുഖേന നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി കൊണ്ടാഴി, പഴയന്നൂര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നീ കൃഷിഭവനുകളില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു.

ഇതോടെ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിലെ കൃഷിഭവനുകളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ തിരുവില്ല്വാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ മണി അദ്ധ്യക്ഷത വഹിച്ചു.