സായാഹ്ന പരിശോധന കർശനമാക്കും

അനധികൃത ചന്തകൾക്കെതിരെ നടപടി

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒരാഴ്ചയായി വൻ വർധനവുണ്ടായ സാഹചര്യത്തിൽ കർശന നടപടികൾക്കൊരുങ്ങി ജില്ല. അതിനിയന്ത്രിത മേഖലയായി കണക്കാക്കുന്ന 31 ഗ്രാമപഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗം തീരുമാനിച്ചു. ഈ പഞ്ചായത്തുകളെ ചേർത്ത് താലൂക്ക് അടിസ്ഥാനത്തിൽ എംഎൽഎമാർ, തഹസിൽദാർമാർ, ജനപ്രതിനിധികൾ, കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം വിളിക്കും. അടച്ചിടൽ വേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ ആലോചിച്ച് അതും നടപ്പാക്കാമെന്ന് മന്ത്രി പറഞ്ഞു.
സെക്ടറൽ മജിസ്ട്രേറ്റുമാർ പൊലീസുമായി സഹകരിച്ച് പരിശോധന കർശനമാക്കും. തിരക്ക് കൂടുന്ന വൈകുന്നേരങ്ങളിൽ പരിശോധന കർശനമാക്കും. തൃശൂർ ശക്തൻ മാർക്കറ്റ് അടച്ച സാഹചര്യത്തിൽ, അനധികൃത ചന്തകൾ തടയാൻ കർശന നടപടി സ്വീകരിക്കും. കോവിഡ് വ്യാപനമുള്ള മേഖലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കർമപദ്ധതി തയ്യാറാക്കും.
ഒക്ടോബർ 27ന് റാപ്പിഡ് റെസ്പോൺസ് ടീമുകൾ വീടുകളിൽ ബോധവൽക്കരണ സന്ദേശം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
കണ്ടെയ്ൻമെന്റ് സോണുകളിലെ ജാഗ്രതക്കുറവ് പരിഹരിക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ഊർജിതമാക്കും. ഈ ഒരാഴ്ചക്കാലം, കോവിഡ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാം. ഡെപ്യൂട്ടി കലക്ടർമാർ, പൊലീസ് എന്നിവരുടെ സേവനം ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി.
ചികിത്സാരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർദേശിച്ചു. പഞ്ചായത്ത് മെമ്പർമാർ, ആർ ആർ ടി പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ നേരിട്ട് ഫീൽഡിലിറങ്ങി നടത്തിയ പ്രവർത്തനങ്ങൾ തുടരണം. എങ്കിൽ മാത്രമേ കോവിഡ് വ്യാപനം കുറയ്ക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, എംഎൽഎമാരായ മുരളി പെരുനെല്ലി, ബി ഡി ദേവസ്സി, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ കലക്ടർ എസ് ഷാനവാസ്, എഡിഎം റെജി ജോസഫ്, ഡിഎംഒ ഡോ. കെ ജെ റീന, ഡിപിഎം ഡോ. സതീശൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ എസ് പി ആർ. വിശ്വനാഥൻ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.