യാത്രക്കാരെ മുന്നില്‍ കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെയും യാത്രക്കാരുടെയും പൂര്‍ണ സംതൃപ്തി ഉറപ്പുവരുത്തണം. യാത്രക്കാരുടെ സംതൃപ്തി ഉറപ്പ് വരുത്താന്‍ ജീവനക്കാര്‍ക്ക് മാത്രമേ സാധിക്കൂകയുള്ളു. റണ്ണിങ്ങ് സ്റ്റാഫുകള്‍ പരാതികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി യാര്‍ഡില്‍ നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്.
കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ വലുതാണ്. അവ പരിഹരിച്ചു വരുന്നു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളുമായുള്ള ആദ്യ ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടത്തും. ഇടക്കാല ആശ്വാസമായി 1500 രൂപ ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ വര്‍ഷം ജോലി ചെയ്തിരുന്നവരെ വീണ്ടും നിയമിക്കുന്നതിനായുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. വര്‍ക്ക് ഷോപ്പുകളുടെ നവീകരണവും മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണവും സാധ്യമാക്കും. കെഎസ്ആര്‍ടിസിയെ പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
1957ല്‍ ആരംഭിച്ച കെഎസ്ആര്‍ടിസി യൂണിറ്റില്‍ 2005ല്‍ നിലവിലുള്ള വാണിജ്യസമുച്ചയം പണിതതൊഴിച്ചാല്‍ കാര്യമായ നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നില്ല. പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ് ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. മഴക്കാലത്ത് ചളിയും വേനല്‍ക്കാലത്ത് പൊടിയും യാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡിപ്പോ നവീകരണ പ്രവൃത്തിക്കായി തുക അനുവദിച്ചത്.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.  കെ കെ രാഗേഷ് എം പി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സി സീനത്ത്, കൗണ്‍സിലര്‍ ഇ ബീന, കെഎസ്ആര്‍ടിസി വടക്കന്‍ മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി വി രാജേന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ടി കെ രാജന്‍, ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ കെ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.