മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം ബോധവത്കരിക്കാൻ കാമ്പയിൻ
കോവിഡ് രോഗ വ്യാപനത്തിന്റെ പ്രതിവാര വർദ്ധന അഞ്ച് ശതമാനം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്യുമുലേറ്റീവ് ഡബ്ളിങ്ങ് റേറ്റ് 40 ദിവസമായി വർദ്ധിക്കുകയും ചെയ്തു. രോഗവിമുക്തിയുടെ നിരക്കും കാര്യമായി വർദ്ധിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
‘മാസ്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തുന്ന ക്യാമ്പയിൻ ആധുനിക ആശയവിനിമയ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കും.
കേരളത്തിൽ നിലവിൽ കേസ് പെർ മില്യൺ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെർ മില്യൺ. ഇന്ത്യൻ ശരാശരി 80248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്.
കേരളത്തിൽ ഇതുവരെ മരണമടഞ്ഞവരിൽ 94 ശതമാനവും മറ്റു രോഗാവസ്ഥകൾ ഉള്ളവരായിരുന്നു. 72.3 ശതമാനം പേർ 60 വയസ്സിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതർക്കാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും അതു ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാനും സാധിച്ചതുകൊണ്ടാണ് മരണസംഖ്യ കുറച്ചുനിർത്താൻ കഴിയുന്നത്.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ട്രയലുകൾ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവർ ഇന്ത്യയിൽ ഇതുവരെ ക്ളിനിക്കൽ ട്രയലുകൾ തുടങ്ങിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സിറം ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതു പ്രകാരം തൃശൂർ, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ കാര്യത്തിൽ ആവശ്യമായ തുടർനടപടി സ്വീകരിച്ചു മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.