കൃഷി വ്യാപനം ലക്ഷ്യമിട്ടുകൊണ്ടു നടപ്പിലാക്കുന്ന സുജലം സുഫലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക രംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഹരിത കേരളം ജില്ലാ മിഷന്‍. തരിശുരഹിത ഗ്രാമം ലക്ഷ്യം നേടിയ തദ്ദേശസ്ഥാപനങ്ങളെ അനുമോദിച്ചുകൊണ്ട് സാക്ഷ്യപത്രം നല്‍കുന്ന ചടങ്ങ് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഡിപിസിഹാളില്‍ ജില്ലാ പ്രസിഡണ്ട് എ ജി സി. ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ. സാവിത്രി അദ്ധ്യക്ഷ്യത വഹിക്കും.കാസര്‍ കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍ ,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,ഹരിത കേരളം ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍.എം.പി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംബന്ധിക്കും.

ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കൃഷി യോഗ്യമായ ഇടങ്ങളിലെല്ലാം കൃഷി ആരംഭിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് തരിശുരഹിത ഗ്രാമം പദ്ധതി. തരിശുരഹിത ഗ്രാമമെന്ന നേട്ടം കൈവരിക്കാനായി ഓരോ ബ്ലോക്കിലും ഓരോ പഞ്ചായത്തുകളെയാണ് ആദ്യ ഘട്ടം ബീക്കണ്‍ പഞ്ചായത്തുകളായി തെരത്തെടുത്തിരുന്നത്. ഒരു പഞ്ചായത്തിലെ തരിശ് ഭൂമി കണ്ടെത്തുക, അതില്‍ വയല്‍ , കരഭൂമി തരം തിരിക്കുക, വയല്‍ വീണ്ടെടുക്കാന്‍ കഴിയുന്ന പ്രദേശങ്ങളില്‍ വയല്‍ വീണ്ടെടുക്കുക, കൃഷിയോഗ്യമായ തരിശ് ഭൂമിയില്‍ യോജിച്ച കൃഷി ഇറക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിയോഗ്യമായ തരിശ് ഭൂമിയില്‍ 90 ശതമാനം വരെ കൃഷി ചെയ്യുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളെയാണ് തരിശുരഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നത്.സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശുഭൂമി കൃഷിയോഗ്യമാവാന്‍ തുടങ്ങിയതും പദ്ധതിയുടെ വിജയമാണ്.


തരിശുരഹിതമായി 1084.062 ഹെക്ടര്‍ ഭൂമി

ജില്ലയില്‍ ആകെ 1084.062 ഹെക്ടര്‍ ഭൂമിയാണ് സുഭിക്ഷകേരളം പദ്ധതിയിലൂടെ തരിശുരഹിതമായത്. തുടക്കത്തില്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തതെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുമ്പേ 16 ഗ്രാമ പഞ്ചായത്തുകള്‍ക്കും രണ്ട് മുനിസിപ്പാലിറ്റികള്‍ക്കും ലക്ഷ്യം കൈവരിക്കാനായി.


ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് : ജില്ലാതല പ്രഖ്യാപനം

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രയണത്തിലുളള 84 സ്‌കൂളുകളിലെയും ജില്ലാ ആയുര്‍വ്വേദ ആശുപത്രി പടന്നക്കാട്, ജില്ലാ അലോപ്പതി ആശുപത്രി എന്നിവിടങ്ങളിലായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം ജി.എച്ച്.എസ്.എസ് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 12.65 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 1675 കി.വാ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഫരീദ സക്കീര്‍ അഹമ്മദ്, ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വോര്‍ക്കാടി, എ പി ഉഷ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരീകാക്ഷ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ആരിഫ് എ കെ തുടങ്ങിയവര്‍ സംസാരിച്ചു.