ചെങ്ങന്നൂർ : സംസ്ഥാനത്ത് നിരവധി പുഴകളാണ് ജനകീയ മുന്നേറ്റത്തിലൂടെ സംരക്ഷിക്കപ്പെട്ടത് . ഈ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. ബുധനൂർ കുട്ടൻപേരൂർ ആറിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കൂട്ടായ്മയിൽ നിരവധി നദികളാണ് സംരക്ഷിക്കപ്പെടുന്നത്. ഇതിൽ എടുത്ത് പറയേണ്ട പേരാണ് കുട്ടൻ പേരൂർ ആറ്. പായലും പോളയും നിറഞ്ഞ് ചതുപ്പ് നിലമായ കുട്ടൻ പേരൂർ ആറ് ജനകീയ കൂട്ടായ്മയിലൂടെ തൊഴിലുറപ്പ് പദ്ധതിവഴിയാണ് പോളയും പായലും കോരി നീരൊഴുക്ക് സുഗമമാക്കിയത്. രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നാല് കോടി രൂപ ചിലവിട്ടാണ് ജലസേചന വകുപ്പ് മുൻകയ്യെടുത്ത് മണ്ണടിച്ചിൽ തടയുന്നതിന്റെ ഭാഗമായി ആറിന്റെ തീരങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഏർപ്പെടുത്തിയത്. തുടർ പ്രവർത്തനങ്ങൾക്കായി 10 കോടി 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടൻ പേരൂർ ആറ് സജീവമാകുന്നതോടുകൂടി ചെങ്ങന്നൂരിലെ പരമ്പരാഗത കൃഷി വർദ്ധിക്കുകയും , ചെങ്ങന്നൂർ തരിശ് രഹിതമാകുന്ന സാഹചര്യമൊരുങ്ങും. ചരിത്ര പ്രസിദ്ധമായ കുട്ടൻപേരൂർ ആറ് മാന്നാർ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വഴി ടൂറിസം സാധ്യത ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പായലും, പോളയും, മാലിന്യങ്ങളും നിറഞ്ഞ കുട്ടൻപേരൂർ ആറ് ജനകീയ കൂട്ടായ്മയിലൂടെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് 4 കോടി രൂപ ഉപയോഗിച്ച് 20 മീറ്റർ വീതിയിൽ പുനർനിർമ്മിച്ചത്. ഈ സാഹചര്യത്തിൽ പുഴ 50 മീറ്റർ വീതിയിൽ കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 10 കോടി 20 ലക്ഷം രൂപ വകയിരുത്തി രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ചടങ്ങിൽ സജി ചെറിയാൻ എം. എൽ. എ അധ്യക്ഷത വഹിച്ചു, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപണിക്കർ, വൈസ് പ്രസിഡന്റ് പുഷ്പ്പ ലത മധു, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ തുടങ്ങിയവർ സന്നിഹിതരായി.