തിരുവനന്തപുരം: വാഴമുട്ടം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ 20 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
കയര്‍ വ്യവസായ രംഗത്ത് നഷ്ടമായ പ്രൗഢി തിരിച്ചുപിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളില്‍ പ്രഥമ സ്ഥാനമാണ് കയര്‍ വ്യവസായങ്ങള്‍ക്കുള്ളത്. നിലവില്‍ സംസ്ഥാനത്ത് കയര്‍ സഹകരണ സംഘങ്ങളിലും സ്വകാര്യമേഖലയിലുമായി 200 മില്ലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനായി.  യന്ത്രവല്‍കൃത വ്യവസായ ശാലകളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കയര്‍മേഖലയില്‍ സ്വയംപര്യാപ്തത നേടുവാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കയര്‍ സഹകരണ സംഘങ്ങളില്‍ 1,000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നടത്തി.
വാഴമുട്ടം കയര്‍ സംഘത്തില്‍ ഒരു കോടി ചെലവില്‍ 20 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് സ്ഥാപിച്ചത്.  ഇവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണസജ്ജമാകുമ്പോള്‍ കയര്‍ ഉത്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും സാധിക്കും.  കേരള കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയാണ് പദ്ധതിക്കാവശ്യമായ ഓട്ടോമാറ്റിക് മെഷീനുകള്‍ നിര്‍മിച്ചു നല്‍കുന്നത്. എന്‍.സി.ആര്‍.എം.ഐയുടെ നേതൃത്വത്തില്‍ ഓട്ടോമാറ്റിക് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.
ചടങ്ങില്‍ ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, കയര്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍.പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, കയര്‍ഫെഡ് എംഡി സി.സുരേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.