വീണ്ടും ചരിത്രം സൃഷ്ടിച്ച് ദേവസ്വം വകുപ്പ്


തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും 19 പേർക്ക് കൂടി നിയമനശുപാർശ ഉടൻ നൽകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് 18 പേർക്കും പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഒരാൾക്കുമാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന നിയമനം ലഭിക്കുക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും  ഒരാളെ ദേവസ്വം ബോർഡിൽ ശാന്തിയായി നിയമിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് 2017 ആഗസ്റ്റ് 23ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 310 പേരെ നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ അന്നത്തെ പരീക്ഷയിലേക്ക്  പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽ നിന്നും മതിയായ അപേക്ഷകർ ഇല്ലാതിരുന്നതിനാൽ ആ കുറവ് നികത്തുന്നതിനു വേണ്ടി പട്ടികജാതി വിഭാഗത്തിനും പട്ടികവർഗ്ഗ വിഭാഗത്തിനും വേണ്ടി പ്രത്യേകം വിജ്ഞാപനം ചെയ്തതത് പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. നാലു ഒഴിവുകൾ പട്ടികവർഗ വിഭാഗത്തിനായി ഉണ്ടായിരുന്നെങ്കിലും ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റിക്രൂട്ട്മെന്റ് ബോർഡ് പുനസംഘടിപ്പിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികളിലേക്കായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽ നിന്നും 474 ഉദ്യോഗാർത്ഥികളെയും, കൊച്ചിൻ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽ നിന്നും 325 ഉദ്യോഗാർത്ഥികളെയും മലബാർ ദേവസ്വം ബോർഡിലേക്ക് 16 ഉദ്യോഗാർത്ഥികളെയും നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്നു ദേവസ്വം ബോർഡുകളിലേക്കുമായി ആകെ 815 ഉദ്യോഗാർത്ഥികളെ ഇതുവരെ നിയമനത്തിനായി തിരഞ്ഞെടുത്തു.