പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവത്തിന്റെ ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് ഐ.എം.ജി യിൽ തുടക്കമായി. ശുചിത്വമിഷൻ, കുടുംബശ്രീ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, സാക്ഷരതാ മിഷൻ അതോറിട്ടി എന്നിവയുടെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷൻ സംസ്ഥാനത്ത് ജാഗ്രതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികൾ മുതിർന്നവരിൽ ചെലുത്തുന്ന സ്വാധീനത്തെ പ്രയോജനപ്പെടുത്തിയാണ് ജാഗ്രതോത്സവത്തിലൂടെ പകർച്ചാവ്യാധി രഹിത ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുന്നതെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ ഐ.എ.എസ് പരിശീലനപരിപാടിയിലെ ആദ്യ സെഷനിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർ പേഴ്‌സൺ ഡോ.ടി.എൻ സീമ അധ്യക്ഷയായിരുന്നു. സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത്, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.അജയകുമാർ വർമ്മ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.റീന, സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടർ ഡോ.വിജയമ്മ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീയുടെ ബാലസഭയെ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളമുള്ള അഞ്ചു മുതൽ ഒൻപതുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. പകർച്ചാവ്യാധി പ്രതിരോധം സംബന്ധിച്ച ക്ലാസ്സുകളും കുട്ടികൾക്ക് ഇവയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങളുമാണ് ജാഗ്രതോത്സവത്തിന്റെ പ്രധാന ഉള്ളടക്കം. പരിസര ശുചിത്വത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ജാഗ്രതോത്സവത്തിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ 20000 ത്തോളം വാർഡുകളിൽ ഓരോന്നിലും 50 മുതൽ 100 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. വാർഡുതലത്തിലെ ജാഗ്രതോത്സവത്തിന് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാരും ഗ്രാമപഞ്ചായത്ത്/ നഗരസഭാതലത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. ഈ മാസം 20 നും 30 നും ഇടയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ജാഗ്രതോത്സവത്തിനുള്ള റിസോഴ്‌സ് പേഴ്‌സൺമാർക്കാണ് രണ്ടു ദിവസത്തെ പരിശീലനം നൽകുന്നത്. ഹരിതകേരളം മിഷൻ കൺസൾട്ടന്റുമാരായ ജഗജീവൻ, ടി.പി.സുധാകരൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അമീർഷാ, റിട്ട.അധ്യാപകനും പരിശീലകനുമായ കെ.പി.രാമകൃഷ്ണൻ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും.