ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ നാളെ മുതൽ (നവംബര്‍ 12) സമർപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചുകൊണ്ടാവും പത്രികാ സമർപ്പണം നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥിയും നിർദ്ദേശകരും ഉൾപ്പടെ മൂന്ന് പേർ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിക്ക് മുൻപിൽ എത്താൻ പാടുള്ളു.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർക്ക് മുൻപാകെയോ ഉപ വരണാധികാരിയായ എ. ഡി. എം മുൻപാകെയോ നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി ബ്ലോക്ക് തലത്തിലെ വരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിക്കോ, ഉപ വരണാധികാരിയായി നിയമിക്കപ്പെട്ടവർക്കോ പത്രികകൾ സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത് തലത്തിൽ മത്സരിക്കുന്നവർ വരണാധികാരിയായ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെയോ, ഉപ വരണാധികാരിക്ക് മുൻപാകെയോ ആണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ടത്. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് തലത്തിൽ മത്സരിക്കുന്നവർ 2000 രൂപയും, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 3000 രൂപയും നഗരസഭയിലേക്ക് മത്സരിക്കുന്നവർ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകകൾ. പട്ടികജാതി /പട്ടിക്കവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാനാർത്ഥികൾ നിശ്ചിത തുകയുടെ 50 ശതമാനം മാത്രം കെട്ടിവെച്ചാൽ മതിയാകും. ഒരു സ്ഥാനാർത്ഥി ഒന്നിലധികം പത്രികകൾ സമർപ്പിച്ചാൽ ഒന്നിൽ കൂടുതൽ കെട്ടിവെക്കേണ്ട തുക സമർപ്പിക്കേണ്ടതില്ല. നവംബർ 19 വരെയാണ് നാമനിർദ്ദേശ പത്രികകകൾ സ്വീകരിക്കുക.