ഈ മാസം 30ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ ജി.ആർ ഗോകുലും, തേനി കളക്ടർ എം. പല്ലവി ബൽദേവും പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാനതയുടെ സംരക്ഷണത്തിനും മുൻതൂക്കം നൽകിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തുന്നതെന്ന് ജി.ആർ ഗോകുൽ പറഞ്ഞു.
വൈൽഡ് ലൈഫ് പ്രോട്ടക്ഷൻ നിയമം നിലനിൽക്കുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങൾക്ക് വിധേയമായി ബുദ്ധിമുട്ടില്ലാതെ ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അ്‌ദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്കുപോകാനുള്ള വാഹനങ്ങളുടെ പാസ് 28,29 തിയതികളിൽ നൽകും. കാനനപാതിയിൽ ഓരോ 600 മീറ്റർ ഇടിവിട്ട് ശുദ്ധജല വിതരണ കിയോസ്‌കുകൾ സ്ഥാപിക്കും. വൈദ്യശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, ആംബുലൻസ് സൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തും. യോഗത്തിൽ വനംവകുപ്പ് ഡെപ്യൂട്ടിഡയറ്ക്ടർ ശിൽപ്പ വി. കുമാർ, വിവിധ വകുപ്പ് തലവൻമാർ, തമിഴ്‌നാട് ഡി.ആർ.ഒ കന്തസാമി, പോലീസ് സൂപ്രണ്ട് വി.ഭാസ്‌കരൻ, ഫോറസ്റ്റ് ഓഫീസർ രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.